അഞ്ചു സംസ്ഥാനങ്ങളിൽ നാളെ വോട്ടെണ്ണൽ; ഭരണമാറ്റമോ തുടർച്ചയോ എന്നറിയാൻ മണിക്കൂറുകൾ മാത്രം

കൊച്ചി: കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തും ഇനി ആര് ഭരിക്കുമെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വോട്ടെണ്ണല്‍ ദിനമായ നാളെ (തിങ്കളാഴ്ച) രാവിലെ പത്ത് മണിയോടെ തന്നെ ട്രെന്‍ഡ് വ്യക്തമാകുമെന്നാണ് തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധര്‍ പറയുന്നത്.
കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലങ്ങളാണ് പുറത്തു വരുന്നത്. ഉച്ചയ്ക്ക് രണ്ട് മണിയാകുമ്പോഴേക്കും അഞ്ച് സംസ്ഥാനങ്ങളിലെയും ഭരണചക്രം ആര് തിരിക്കുമെന്ന ചിത്രം കൂടുതല്‍ തെളിയും. ഈ ജനവിധിയില്‍ മാറ്റങ്ങളാണോ അതോ തുടര്‍ച്ചയാണോ സംഭവിക്കാന്‍ പോകുന്നത് എന്ന കാത്തിരിപ്പിലാണ് ജനം.
രാവിലെ എട്ടുമണി മുതലാണ് വോട്ടെണ്ണല്‍. ആദ്യം തപാല്‍ വോട്ടുകള്‍ ആണ് എണ്ണുക. എട്ടരയ്ക്ക് ശേഷം ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങും. വോട്ടെണ്ണലിന് 15,465 ഉദ്യോഗസ്ഥരെയാണ് സജ്ജമാക്കിയിരിക്കുന്നത്. കേരളത്തില്‍ ഭരണം തിരിച്ചുപിടിക്കുമെന്നും ഭൂരിപക്ഷം 100 കടക്കുന്ന തരംഗമുണ്ടാകുമെന്നുമാണ് യുഡിഎഫ് ക്യാമ്പ് പ്രതീക്ഷിക്കുന്നത്. ഭരണത്തുടര്‍ച്ച ഉറപ്പെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. ഒന്നിലേറെ സീറ്റാണ് എന്‍ഡിഎ പ്രതീക്ഷിക്കുന്നത്.
കേരളത്തില്‍ 140 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. തമിഴ്‌നാട്ടിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 234 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. പശ്ചിമ ബംഗാളിലെ 294 നിയമസഭാ മണ്ഡലങ്ങളിലേക്ക് രണ്ട് ഘട്ടമായാണ് വിധിയെഴുതിയത്. ഇതില്‍ ഫാല്‍ട്ട മണ്ഡലത്തില്‍ റീ പോളിങ് പ്രഖ്യാപിച്ചിരിക്കയാണ്. അതിനാല്‍ 293 ഇടങ്ങളിലെ വോട്ടുകളാണ് എണ്ണുന്നത്. ഫാല്‍ട്ടയില്‍ റീ പോളിങ് മെയ് 21 നാണ്. അസമില്‍ 126 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. പുതുച്ചേരിയില്‍ 30 അംഗ നിയമസഭയിലേക്ക് നടന്ന പോരാട്ടത്തിന്റെ ഫലമാണ് കാത്തിരിക്കുന്നത്.




