തിരുവനന്തപുരം: അമ്പലമുക്ക് വിനീത കൊലക്കേസിലെ പ്രതി രാജേന്ദ്രന് വധശിക്ഷ വിധിച്ച് കോടതി. തൂക്കുകയറല്ലാതെ മറ്റൊരു ശിക്ഷയും വിധിക്കാനാവില്ല എന്നാണ് വിധിപ്രസ്താവനയ്ക്കിടെ ജഡ്ജി വ്യക്തമാക്കിയത്. തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹനാണ് ശിക്ഷ വിധിച്ചത്. പ്രതിയുടെ മാനസികനില ഉള്‍പ്പെടെ പരിശോധിച്ചതിന് ശേഷമാണ് ഇത്തരത്തില്‍ ഒരു വിധി വന്നിരിക്കുന്നത്. പ്രതിക്ക് വധശിക്ഷ നല്‍കാനുള്ള എല്ലാ കാരണങ്ങളും ഉണ്ടെന്ന് പറഞ്ഞ കോടതി പ്രതി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് എന്നും ചൂണ്ടിക്കാട്ടി.
പ്രതിയായ രാജേന്ദ്രന്‍ കൊടും കുറ്റവാളിയാണന്നും കവര്‍ച്ചക്കിടെ തമിഴ്‌നാട്ടിലും കേരളത്തിലും നടത്തിയ നാലു കൊലപാതകങ്ങളില്‍ മൂന്നു പേരും സ്ത്രീകളെന്നുമായിരുന്നു എന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദീന്‍ കോടതിയില്‍ വാദിച്ചിരുന്നു. പ്രതിയുടെ പ്രവൃത്തി അതിക്രൂരവും മനസ്സാക്ഷിയെ ഞെട്ടിക്കുന്നതുമാണ്. ജീവപര്യന്തം ശിക്ഷ നല്‍കിയല്‍ ശിക്ഷാ ഇളവ് നേടി പ്രതി സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടില്ലെന്ന് ഉറപ്പ് പറയാനാകില്ല. അതിനാല്‍ വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണന്നുള്ള പ്രോസിക്യൂഷന്‍ വാദത്തെ തുടര്‍ന്ന് പ്രതിയുടെ മാനസിക നില പരിശോധന റിപ്പോര്‍ട്ട് അടക്കം 11 റിപ്പോര്‍ട്ടുകള്‍ കോടതി നിര്‍ദ്ദേശ പ്രകാരം ഹാജരാക്കിരുന്നു. ജില്ലാ കളക്ടര്‍, പോലീസ്, ജയില്‍ അധികൃതര്‍ അടക്കമുള്ളവരുടെ റിപ്പോര്‍ട്ടുകള്‍ പ്രതിയ്ക്ക് എതിരായിരുന്നു. കൊടും കുറ്റവാളിയായ രേജേന്ദ്രന് മാനസിക പരിവര്‍ത്തന സാധ്യത ഇല്ലെന്നായിരുന്നു പൊലീസ് അറിയിച്ചത്.
ശിക്ഷ വിധിക്കും മുന്‍പ് എന്തെങ്കിലും പറയാനുണ്ടോ എന്ന് ആരാഞ്ഞ കോടതിയോട് തനിക്ക് 70 വയസുള്ള അമ്മയുണ്ടെന്നും അമ്മയുടെ സംരക്ഷണം തന്റെ ചുമതലയിലാണെന്നും പ്രതി അറിയിച്ചു. കുറ്റമൊന്നും ചെയ്യാത്തതിനാല്‍ തനിക്ക് പശ്ചാത്താപമില്ലെന്നും പ്രതി പറഞ്ഞിരുന്നു.
2022 ഫെബ്രുവരി ആറിനായിരുന്നു തിരുവനന്തപുരം നഗരത്തെ നടുക്കിയ കൊലപാതകം നടന്നത്. അലങ്കാര ചെടി വില്‍പ്പന സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന വിനീതയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല മോഷ്ടിക്കാനാണ് തമിഴ്‌നാട് തോവാള സ്വദേശി രാജേന്ദ്രന്‍ കൊലപാതകം നടത്തിയത്. പ്രതി കുറ്റക്കാരനാണെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. തമിഴ്‌നാട്ടില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ കൊലപ്പെടുത്തിയ പ്രതിയാണ് സ്വര്‍ണം മോഷ്ടിക്കാനായി വിനിതയെയും കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
ഇന്ത്യയുടെ പക്കല്‍ തെളിവുകളൊന്നും ഇല്ല; വെല്ലുവിളിച്ച് പാക് ഉപപ്രധാനമന്ത്രി