നിലമ്പൂരിലെ വഴിക്കടവിൽ പന്നിക്കെണിയില്‍ പെട്ട് പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചതുമായി ബന്ധപ്പെട്ട പ്രതികരണത്തില്‍ മലക്കം മറിഞ്ഞ് വനം മന്ത്രി എ കെ ശശീന്ദ്രന്. അനന്തുവിന്റെ മരണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മരണം നടന്നശേഷം സംഘടിപ്പിച്ച പ്രതിഷേധത്തിലെ ഗൂഢാലോചനയാണ് ചൂണ്ടികാട്ടിയതെന്നും എ കെ ശശീന്ദ്രന് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. അനന്തുവിന്റെ മരണത്തിന് പന്നാലെ മന്ത്രി നടത്തിയ പ്രതികരണം വിവാദമായതോടെയാണ് മലക്കം മറിച്ചിൽ
മന്ത്രിയുടെ ഇന്നത്തെ പ്രതികരണം
‘തിരഞ്ഞെടുപ്പ് മുന്നില്‍ രണ്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്നുവെന്നാണ് ഞാന്‍ പറഞ്ഞത്. എന്നെ ആക്രമിക്കാനും ഒറ്റപ്പെടുത്താനുമുള്ള ശ്രമത്തില്‍ പങ്കെടുക്കരുത്. മരണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ല. തെറ്റിദ്ധരിച്ചു. ട്വിസ്റ്റ് ചെയ്തു. മരണം രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി ഉപയോഗിച്ചല്ലോയെന്നാണ് ഞാന്‍ ചോദിച്ചത്’, എ കെ ശശീന്ദ്രൻ പറഞ്ഞു.
അതേസമയം, മരണ വിവരം നാട്ടുകാര്‍ അറിയും മുന്‍പ് നിലമ്പൂരില്‍ പ്രതിഷേധ പ്രകടനം നടന്നെന്നും അവിടെ പ്രചാരണത്തിന് പ്രതിപക്ഷത്തിന് മറ്റുവിഷയങ്ങളിലെന്നുമായിരുന്നു മന്ത്രി ഇന്നലെ പറഞ്ഞത്. നിലമ്പൂരിൽ പ്രതിപക്ഷവും ബിജെപിയും വിഷയ ദാരിദ്ര്യം അനുഭവിക്കുന്നുണ്ടെന്നും തണുത്തുറഞ്ഞുപോയ പ്രചരണത്തെ കൊഴുപ്പിക്കാനുള്ള സ്റ്റാര്‍ട്ട് അപ്പ് എന്നുള്ള നിലയില്‍ ബോധപൂര്‍വ്വം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുമല്ലോയെന്ന് ചിന്തിക്കുന്നതില്‍ യുക്തിയില്ലാതില്ലെന്നുമായിരുന്നു മന്ത്രി ഇന്നലെ പറഞ്ഞത്.
ഇന്നലെ മന്ത്രി നടത്തിയ പ്രതികരണം
‘നിലമ്പൂരിലെ മരണ വിവരം നാട്ടുകാര്‍ അറിയും മുമ്പ് പ്രചരണം നടന്നില്ലേ. അതെങ്ങനെയാ നടന്നത്. അതൊക്കെ കൂട്ടിവായിക്കുമ്പോള്‍ ഉണ്ടാകുന്ന സംശയമാണ്. സംശയിക്കത്തക്ക ഗുരുതരമായ സാഹചര്യം അവിടെയുണ്ട്. അവിടെ തിരഞ്ഞെടുപ്പ് നടക്കുകയല്ലേ. അവര്‍ക്ക് മറ്റൊരു ക്യാംപെയിനുമില്ല. സര്‍ക്കാരിനെതിരെയുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ്. അതിനകത്ത് വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന നിലയ്ക്കാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഗുണഭോക്താക്കള്‍ ആരാണ്. ഗുണഭോക്താവിന്റെ താല്പര്യം സംരക്ഷിക്കാന്‍ ആരെങ്കിലും ചെയ്തതാണോ. വിഷയ ദാരിദ്ര്യം ബിജെപിയും പ്രതിപക്ഷവും അനുഭവിക്കുന്നുണ്ട്. തണുത്തുറഞ്ഞുപോയ പ്രചരണത്തെ കൊഴുപ്പിക്കാനുള്ള സ്റ്റാര്‍ട്ട് അപ്പ് എന്നുള്ള നിലയില്‍ ബോധപൂര്‍വ്വം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുമല്ലോയെന്ന് ചിന്തിക്കുന്നതില്‍ യുക്തിയില്ലെന്ന് പറയാന്‍ സാധിക്കില്ല’
ഇന്നലെയാണ് വഴിക്കടവില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ അനന്തു ഷോക്കേറ്റ് മരിക്കുന്നത്. സമീപത്തെ തോട്ടില്‍ മീന്പിടിക്കുന്നതിനെ അനന്തുവിനും കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്കും ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ മൂന്ന് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അനന്തുവിന്റെ ജീവന് രക്ഷിക്കാനായിരുന്നില്ല. കെഎസ്ഇബി വൈദ്യുതി ലൈനില്‍ നിന്ന് നേരിട്ട് കണക്ഷന് കൊടുത്തിരുന്ന അനധികൃത ഫെന്‍സിംഗില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഷോക്കേറ്റതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പിന്നാലെ യുഡിഎഫ് വഴിക്കടവില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് സമരക്കാരെ കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു.