
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ 17 അംഗ കോര്‍ കമ്മിറ്റിയെ പ്രഖ്യാപിച്ചു. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എ കെ ആന്റണിയും കമ്മിറ്റിയിലുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയാണ് കോര്‍ കമ്മിറ്റിയുടെ കണ്‍വീനര്‍. മുന്‍ കെപിസിസി പ്രസിഡന്റുമാരും സമിതിയിലുണ്ട്.
സംസ്ഥാന നേതൃത്വത്തിനുള്ളിലെ അനൈക്യം കണക്കിലെടുത്ത്, നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കേരളത്തില്‍ കോര്‍ കമ്മിറ്റി രൂപീകരിച്ചത്. ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് വിളിച്ചു ചേര്‍ത്ത, സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത അവലോകന യോഗത്തിലാണ് പ്രത്യേക കോര്‍ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനമെടുത്തത്.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെ സി വേണുഗോപാല്‍, മുന്‍ കെപിസിസി അധ്യക്ഷന്മാരായ കെ സുധാകരന്‍, കെ മുരളീധരന്‍, എംഎം ഹസന്‍, വി എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍ എംപി, ഷാനിമോള്‍ ഉസ്മാന്‍, കൊടിക്കുന്നില്‍ സുരേഷ്, കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ എപി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എന്നിവരാണ് കോര്‍ കമ്മിറ്റിയിലുള്ളത്.
തെരഞ്ഞെടുപ്പ് അടുത്തു വരുന്ന വേളയില്‍ നേതാക്കള്‍ക്കിടയില്‍ ഐക്യം വേണമെന്ന് ഡൽഹിയിൽ വിളിച്ചുചേർത്ത മുതിർന്ന നേതാക്കളുടെ യോഗത്തിൽ പ്രിയങ്കാഗാന്ധി ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാറില്ലെന്ന് രാഹുല്‍ ഗാന്ധി കേരള നേതാക്കളെ ഓര്‍മ്മിപ്പിച്ചു. നേതാക്കൾ കൂട്ടായ പ്രവർത്തനം നടത്തണമെന്നും, എല്ലാ നേതാക്കളും പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്നത് ഉറപ്പാക്കണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടിരുന്നു.




