
ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണമെന്ന് ആം ആദ്മി പാര്‍ട്ടി. ഇക്കാര്യം ആവശ്യപ്പെട്ട് മുതിര്‍ന്ന എഎപി നേതാവും എംപിയുമായ സഞ്ജയ് സിങ് രാജ്യസഭാ ചെയര്മാന് സി പി രാധാകൃഷ്ണന് കത്തു നല്കി. എഎപി എംപിമാരുടെ നടപടി കൂറുമാറ്റ നിരോധന നിയമത്തിന്റെ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ചയാണ് പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ട രാഘവ് ഛദ്ദയുടെ നേതൃത്വത്തില്‍ എംപിമാരായ അശോക് മിത്തല്‍, സന്ദീപ് പഥക്, ഹര്ഭജന് സിംഗ്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി, സ്വാതി മാലിവാള്‍ എന്നിവര്‍ എഎപിയില്‍ നിന്ന് രാജിവെച്ചത്. ഇവര്‍ പിന്നീട് ബിജെപിയില്‍ ചേരുകയും ചെയ്തിരുന്നു. എംപിമാരുടെ നീക്കം എഎപിക്ക് കനത്ത തിരിച്ചടിയാണ്.
അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി അതിന്റെ സ്ഥാപക തത്വങ്ങളില്‍ നിന്നും അടിസ്ഥാന മൂല്യങ്ങളില്‍ നിന്നും വ്യതിചലിച്ചുവെന്ന് കൂറുമാറിയ എംപിമാര്‍ ആരോപിച്ചിരുന്നു. രാജ്യസഭയില്‍ എഎപിക്ക് 10 എംപിമാരാണ് ഉള്ളത്. ഇതില്‍ ഏഴുപേരാണ് കൂറുമാറിയത്. ആകെയുള്ളതില്‍ മൂന്നില്‍ രണ്ടുപേര്‍ കൂട്ടത്തോടെ മറ്റൊരു പാര്‍ട്ടിയിലേക്ക് പോയാല്‍ കൂറുമാറ്റനിരോധന നിയമം ബാധകമാകില്ലെന്നാണ് രാഘവ് ഛദ്ദ ന്യായീകരിക്കുന്നത്.
കൂറുമാറിയ ഏഴില്‍ ആറുപേരും പഞ്ചാബില്‍ നിന്നുള്ള രാജ്യസഭ എംപിമാരാണ്. ഇവര്‍ വിജയിച്ചത് എഎപി ടിക്കറ്റിലാണ്. ഇവര്‍ സ്ഥാനം രാജിവെക്കാതെ മറ്റൊരു പാര്‍ട്ടിയിലേക്ക് പോകുന്നത് ഭരണഘടനയുടെ ആത്മാവിന് വിരുദ്ധമാണ്. മാത്രമല്ല, ജനങ്ങളുടെ ഹിതത്തെ വഞ്ചിക്കുന്നതുമാണ്. അതിനാല്‍ ജനാധിപത്യ മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ അവരുടെ അംഗത്വം റദ്ദാക്കണമെന്ന് എഎപി രാജ്യസഭാ ചെയര്‍മാനായ ഉപരാഷ്ട്രപതിയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്.




