
കുന്നംകുളം ആര്‍ത്താറ്റിൽ നടന്ന അപകടത്തില്‍ മൂന്ന് വയസ്സുള്ള കുഞ്ഞുള്‍പ്പടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികരായ
തൃശൂര്‍ എടക്കഴിയൂര്‍ സ്വദേശികളായ മുനീര്‍, ഷിഫ്‌ന, മൂന്നു വയസ്സുള്ള എമില്‍ ഐബക്ക് എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ ബൈക്കിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഇന്നലെ രാത്രി 11.40-നായിരുന്നു അപകടം.
ബൈക്കിലിടിച്ച ശേഷം കാർ സമീപത്തെ വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചു കയറി. കുന്നംകുളത്തു നിന്ന് ചാവക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന മുനീറും കുടുംബവും ബൈക്ക് റോഡിന്റെ വശത്ത് നിർത്തി മൊബൈലിൽ സംസാരിക്കുന്നതിനിടെയാണ് കാർ ഇവരെ ഇടിച്ചതെന്നാണ് വിവരം. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസം തൃശൂർ കയ്പമംഗലത്തുണ്ടായ അപകടത്തിൽ എട്ട് വിദ്യാർത്ഥികൾക്ക് ജീവൻ നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു ദാരുണ വാർത്തകൂടി പുറത്തുവന്നിരിക്കുന്നത്. കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറിയായിരുന്നു കഴിഞ്ഞ ദിവസം അപകടമുണ്ടായത്. ഡിണ്ടിഗലില്‍ നിന്നുള്ള കോളേജ് വിദ്യാര്‍ത്ഥികളാണ് തമിഴ്നാട് രജിസ്ട്രേഷന്‍ കാറില്‍ ഉണ്ടായിരുന്നത്. എല്ലാവരും പിഎസ്എന്‍എ എഞ്ചിനീറിങ് കോളേജിലെ വിദ്യാര്‍ത്ഥികളാണ്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഗുരുവായൂരില്‍ നിന്നും കൊടുങ്ങല്ലൂരിലേക്ക് പോവുകയായിരുന്നു വിദ്യാര്‍ത്ഥികള്‍.




