InternationalNews

ഹോര്‍മൂസിലൂടെ കടന്നു പോകുന്ന കപ്പലുകള്‍ക്ക് ഫീസ് ഈടാക്കും; പ്രമേയം പാസാക്കി ഇറാന്‍ ദേശീയ സുരക്ഷാ കമ്മീഷന്‍

ഹോര്‍മൂസിലൂടെ കടന്നു പോകുന്ന കപ്പലുകള്‍ക്ക് ഫീസ് ഈടാക്കാന്‍ നീക്കവുമായി ഇറാന്‍. കടലിടുക്കിലൂടെ കടന്നു പോകുന്ന കപ്പലുകളില്‍ നിന്ന് ഫീസ് ഈടാക്കും എന്നാണ് ഇറാന്‍ അറിയിച്ചിരിക്കുന്നത്. സേവനങ്ങള്‍ക്കുള്ള ഫീസെന്നാണ് ഇറാന്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത് ഇത് ടോള്‍ അല്ലെന്നും അറിയിച്ചിട്ടുണ്ട്. ഇറാന്‍ റിയാലോ ഇറാന്‍ നിശ്ചയിക്കുന്ന മറ്റേതെങ്കിലും കറന്‍സിയിലോ ഈടാക്കാനാണ് നീക്കം. ഇത് സംബന്ധിച്ച പ്രമേയം ഇറാന്‍ ദേശീയ സുരക്ഷ കമ്മീഷന്‍ അംഗീകരിച്ചു.

ഇറാനും അറേബ്യന്‍ ഉപദ്വീപിനും ഇടയിലുള്ള ഇടുങ്ങിയ ജലപാതയാണ് ഹോര്‍മുസ് കടലിടുക്ക്. ലോകത്തെ സമുദ്രമാര്‍ഗ്ഗമുള്ള ക്രൂഡ് ഓയില്‍, പ്രകൃതിവാതക നീക്കത്തിന്റെ ഏകദേശം 20 ശതമാനവും ഇതിലൂടെയാണ് നടക്കുന്നത്. 2026 ഫെബ്രുവരി 28-ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെ ഈ ഗതാഗതത്തില്‍ വന്‍ ഇടിവുണ്ടായി. ശത്രുതാപരമായ നടപടികള്‍ ആരംഭിച്ചതിനെത്തുടര്‍ന്ന് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതത്തിന്റെ അളവില്‍ ഏകദേശം 95 ശതമാനത്തോളം കുറവുണ്ടായിരുന്നു. കപ്പല്‍ നീക്കത്തിലുണ്ടായ ഈ കനത്ത ഇടിവാണ് ഇപ്പോഴും ഇതുവഴി കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് വരുമാനം ഈടാക്കുന്നതിനുള്ള നടപടികള്‍ ഔദ്യോഗികമാക്കാന്‍ ഇറാനിന് ആവശ്യമായ സാഹചര്യവും പ്രേരണയും നല്‍കിയത്.

പാശ്ചാത്യ ഉപരോധങ്ങളും ഭൗമരാഷ്ട്രീയ ഒറ്റപ്പെടലും ശക്തമാകുന്ന സാഹചര്യത്തില്‍, ഇറാന്‍ ഏതെല്ലാം വ്യാപാര ബന്ധങ്ങളെയാണ് കൂടുതലായി ആശ്രയിക്കുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു മാര്‍ച്ച് ആദ്യം മുതല്‍ ചൈനീസ് യുവാനില്‍ പണം സ്വീകരിക്കുന്നുവെന്ന എന്ന നിലയിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.

അതേസമയം പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങുന്നു എന്നാണ് വിവരം. പാകിസ്ഥാന്‍ സൈനിക മേധാവി ഇറാനിലേക്ക് എത്തുമെന്നാണ് സൂചന. അസിം മുനീര്‍ ഇറാന്‍ നേതൃത്വവുമായി സംഘര്‍ഷത്തെ സംബന്ധിച്ച് ചര്‍ച്ച നടത്തും എന്നാണ് വിവരം. ഫെബ്രുവരിയില്‍ യുഎസും ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതിന് പിന്നാലെ തന്നെ മധ്യസ്ഥ രാജ്യമായി പാകിസ്ഥാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് കൂടുതല്‍ ആഘാതമേല്‍പ്പിച്ചേക്കാവുന്ന ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനുള്ള യുഎസ് നീക്കത്തിനെതിരെ സൈനിക നടപടിയുണ്ടാകുമെന്ന് ഇറാന്‍ ഭീഷണി മുഴക്കുകയും, അതുവഴി സംഘര്‍ഷം മൂര്‍ച്ഛിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ സന്ദര്‍ശനം നടക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button