അർജുൻ ആയങ്കിക്ക് ജാമ്യം; പുറത്തിറങ്ങാനാകില്ല, കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ നടപടി

കണ്ണൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം. കണ്ണൂർ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് തലശ്ശേരി സിജെഎം കോടതി അർജുൻ ആയങ്കിക്ക് ജാമ്യം അനുവദിച്ചത്. മറ്റു കേസുകളിൽ ജാമ്യം കിട്ടാത്തതിനാൽ അർജുൻ ജയിലിൽ തുടരും.
അതേസമയം, കാപ്പ ചുമത്തിയതോടെ അര്‍ജുന്‍ ആയങ്കിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ കരുതൽ തടങ്കലിലാക്കാനുള്ള നടപടി പൊലീസ് തുടങ്ങി. തലശ്ശേരി സബ് ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാനുള്ള അപേക്ഷ ഇന്ന് കോടതിയിൽ നൽകും.
അർജ്ജുന് ഇന്ന് കാപ്പ നോട്ടീസ് കൈമാറും. ഇന്നലെയാണ് അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയത്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ സമർപ്പിച്ച ശുപാർശയും കേസ് ഹിസ്റ്ററി റിപ്പോർട്ടും ജില്ലാ കളക്ടർ പി വിഷ്ണുരാജ് അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി സമൂഹത്തിന് വലിയ ഭീഷണിയാണെന്ന് കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.
നിലവിൽ ജയിലിൽ കഴിയുന്ന പ്രതിക്ക് ജാമ്യം ലഭിച്ചാൽ തുടർന്നും ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് നടപടി. അർജുൻ ആയങ്കിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് മുമ്പാകെ ഹാജരാക്കാനാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം. കരുതൽ തടങ്കലിന്റെ ഭാഗമായി കണ്ണൂർ സെൻട്രൽ ജയിലിൽ അടയ്ക്കാനാണ് ഉത്തരവായിട്ടുള്ളത്.




