
തമിഴ്നാട്ടില്‍ ഓരോ എംഎല്‍എമാര്‍ക്കും പുതിയ കാര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ്. എംഎല്‍എമാര്‍ക്ക് അവരുടെ മണ്ഡലങ്ങളിലേക്കുള്ള യാത്ര സുഗമമാക്കാനും ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി മികച്ച രീതിയില്‍ ഇടപെടല്‍ നടത്താനുമാണ് പുതിയ തീരുമാനമെന്നാണ് വിശദീകരണം. അടിസ്ഥാനപരമായ സൗകര്യങ്ങള്‍ ലഭിക്കാതെ എംഎല്‍എമാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് വിസികെ എംഎല്‍എ ജോതിമണി ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.
എംഎല്‍എമാര്‍ക്ക് തങ്ങളുടെ മണ്ഡലങ്ങളിലേക്ക് യാത്ര ചെയ്യുകയും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും വേണം. അതിനായി സര്‍ക്കാര്‍ തന്നെ എംഎല്‍എമാര്‍ക്ക് കാറുകള്‍ നല്കാന് തീരുമാനിച്ചിരിക്കുകയാണ് എന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പുതിയ പ്രഖ്യാപനത്തിന് കീഴില്‍ ഓരോ എംഎല്‍എമാര്‍ക്കും 75,000 രൂപയുടെ അലവന്‍സും ലഭിക്കും. ഡ്രൈവറുടെ ശമ്പളവും കാറുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കുമായാണ് ഈ തുക. ഇവയ്ക്ക് പുറമേ ഓരോ എംഎല്‍എ ഓഫീസിലും അസിസ്റ്റന്റിനെ നിയമിക്കാനായി മാസം 25,000 രൂപയും സർക്കാർ നൽകും.
മുന്‍സിപ്പല്‍ – യൂണിയന് ചെയര്‍പേഴ്ണ്‍മാര്‍ക്കും മേയര്‍ – ഡെപ്യൂട്ടി മേയര്‍മാര്‍ക്കും അടക്കം ഔദ്യോഗിക വാഹനങ്ങള്‍ ലഭ്യമാണ്. എന്നാല്‍ എംഎല്‍എമാര്‍ക്ക് അതേ സൗകര്യം ലഭിക്കുന്നില്ലെന്നും എംഎല്‍എ ജോതിമണി ചൂണ്ടിക്കാട്ടിയിരുന്നു. വിഷയം ഉന്നയിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് നടപടി ഉണ്ടായിരിക്കുന്നത്.



