
പരീക്ഷാ അട്ടിമറികൾക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങി കോൺഗ്രസ്. “ഛാത്രോം കി ഗൂഞ്ച്” (Chhatron Ki Goonj) പ്രചാരണം രാജ്യത്തുടനീളമുള്ള 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ് പ്രവർത്തക സമിതിയിൽ തീരുമാനമായി. പ്രധാന നഗരങ്ങളിൽ രാഹുൽ ഗാന്ധി നേരിട്ട് പങ്കെടുക്കും. സംസ്ഥാന നേതാക്കൾ അതത് സംസ്ഥാനങ്ങളിലും മണ്ഡലങ്ങളിലും പ്രചാരണത്തിന് നേതൃത്വം നൽകും.
തങ്ങളുടെ സംസ്ഥാനങ്ങൾക്കായി വിദ്യാഭ്യാസ പരിഷ്കരണത്തിനുള്ള കൃത്യമായ പദ്ധതി തയ്യാറാക്കുന്നതിനായി, വിദ്യാഭ്യാസ വിദഗ്ധർ, വിദ്യാർഥി സംഘടനകൾ, മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങൾ എന്നിവരുമായി ഒരു മാസം നീണ്ടുനിൽക്കുന്ന ചർച്ചകൾ നടത്താൻ കോൺഗ്രസ് ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിലെയും (തെലങ്കാന, കേരളം, കർണാടക, ഹിമാചൽ പ്രദേശ്) മുഖ്യമന്ത്രിമാർക്ക് CWC നിർദേശം നൽകി. തങ്ങളുടെ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ-പരീക്ഷാ സംവിധാനങ്ങളിൽ വരുത്തേണ്ട പരിഷ്കാരങ്ങൾ സംബന്ധിച്ച റിപ്പോർട്ട് അടുത്ത ഒരു മാസത്തിനുള്ളിൽ കോൺഗ്രസ് അധ്യക്ഷന് സമർപ്പിക്കാൻ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും നാല് മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. നാലാം ഘട്ടം 22-ന് പൂനെയിൽ വെച്ച് നടക്കും.
ചോദ്യപേപ്പർ ചോർച്ചയാണ് ചർച്ചയിൽ പ്രധാന വിഷയമായത്. വിദ്യാഭ്യാസ-പരീക്ഷാ വിഷയങ്ങളിൽ കേന്ദ്ര സർക്കാർ പൂർണ്ണമായും പ്രതിരോധത്തിലാണുള്ളത്. വിദ്യാർഥി പ്രക്ഷോഭങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാർ പൂർണമായും പരാജയപ്പെട്ടെന്നും യോഗത്തിൽ വ്യക്തമാക്കി. വന്ദേമാതരത്തിൽ കോൺഗ്രസ് നിലപാടിൽ മാറ്റമില്ല. പാർട്ടി ആസ്ഥാനത്തുണ്ടായത് ആശയവിനിമയത്തിലെ പാളിച്ചയായിരുന്നു. വന്ദേമാതരം ആദ്യ രണ്ട് ചരണം പാടിയാൽ മതിയെന്ന മുൻ നയം തുടരാനാണ് കോൺഗ്രസ് തീരുമാനം. വിഷയം ചർച്ചയായത് സ്വാതന്ത്ര്യ ദിനത്തിൽ എഐസിസി ആസ്ഥാനത്ത് ദേശീയ ഗീതം മുഴുവൻ ആലപിച്ചത് വിവാദമായതോടെ.



