അമ്മാതിരി വർത്താനങ്ങള്‍ വേണ്ടെന്ന് പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും; യോഗത്തില്‍ വാക്പോര്

0

തിരുവനന്തപുരം: നിയമസഭാ സമ്മേളന ദിവസങ്ങളെക്കുറിച്ചുള്ള കാര്യോപദേശ സമിതി യോഗത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്‌പോര്.

കെ.പി.സി.സിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 9 മുതല്‍ ‘സമരാഗ്നി’ എന്ന പ്രചാരണ ജാഥ നടക്കുന്നതിനാല്‍ ആ ദിവസങ്ങളിലെ സഭാസമ്മേളനങ്ങള്‍ മാറ്റിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി തള്ളി. ഇതോടെയാണ് പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും തമ്മില്‍ വാക്‌പോര് നടന്നത്.

പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളുടെ ഇത്തരം പരിപാടികള്‍ നടക്കുമ്പോള്‍ സഭാ സമ്മേളനം മാറ്റിവയ്ക്കുന്ന കീഴ്വഴക്കമുണ്ടെന്നും സര്‍ക്കാര്‍ ഒന്നിനും സഹകരിക്കുന്നില്ലെന്നും സതീശന്‍ പറഞ്ഞു.

ഇതിന്, ‘നിങ്ങളും നല്ല സഹകരണമാണല്ലോ, അമ്മാതിരി വര്‍ത്തമാനം വേണ്ട’ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. ഇതേ ഭാഷയില്‍ തന്നെ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ‘ഇമ്മാതിരി വര്‍ത്തമാനം ഇങ്ങോട്ടും വേണ്ട’ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. പിന്നാലെ പ്രതിപക്ഷ അംഗങ്ങള്‍ കാര്യോപദേശക സമിതി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി.

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനം. ഫെബ്രുവരി 15നു സമ്മേളനം അവസാനിപ്പിക്കാനാണ് കാര്യോപദേശക സമിതി തീരുമാനിച്ചത്. നേരത്തേ മാര്‍ച്ച് 20 വരെയായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്ന കണക്കുകൂട്ടലിലാണ് സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചത്. ബജറ്റ് ഫെബ്രുവരി 5നു തന്നെ അവതരിപ്പിക്കും. ബജറ്റ് ചര്‍ച്ച 12 മുതല്‍ 15 വരെ നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here