
കൊല്ലം കുണ്ടറയില്‍ കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന ആരോപണത്തില്‍ സംസ്ഥാന പൊലീസ് മേധാവി ഇന്ന് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് കൈമാറിയേക്കും. സംഭവം വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചതോടെയാണ് ആഭ്യന്തര വകുപ്പ് മന്ത്രി കഴിഞ്ഞ ദിവസം അടിയന്തര റിപ്പോര്‍ട്ട് തേടിയത്. ആരോപണ വിധേയനായ പൊലീസുകാരനില്‍ നിന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയിട്ട് ഉണ്ട്. സിയാദിനെ വാഹനത്തിലിട്ട് മര്‍ദിച്ചു എന്ന് പരാതിക്കാരിയായ യുവതി വെളിപ്പെടുത്തിയിരുന്നു. അതോടെ കസ്റ്റഡിയിലെടുത്ത സിയാദിനെ മര്‍ദിച്ചിട്ടില്ലെന്ന പൊലീസ് വാദം പൊളിഞ്ഞു. സിയാദിനെ മര്‍ദിക്കുമ്പോള്‍ ജീപ്പില്‍ താനുമുണ്ടായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു.
അനിയനെ കാണാനില്ലെന്ന പരാതിയാണ് പെണ്‍കുട്ടി പൊലീസില്‍ നല്‍കിയിരുന്നത്. സഹോദരന്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് പൊലീസ് സിയാദിന്റെ വീട്ടിലേക്കും എത്തുന്നത്. മരുന്ന് കഴിച്ച് ഉറങ്ങാന്‍ കിടന്നുവെന്ന് പറഞ്ഞിട്ടും സിയാദിനെ പൊലീസ് പിടിച്ചുകൊണ്ട് പോകുകയായിരുന്നു. ആ സമയത്ത് ജീപ്പില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയും ഉണ്ടായിരുന്നു. സിയാദിനെ വീട് മുതല്‍ സ്റ്റേഷന്‍ വരെ പൊലീസ് മര്‍ദിച്ചുവെന്നും അത് കണ്ടപ്പോള്‍ തനിക്കാകെ സങ്കടമായെന്നും പെണ്‍കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു. സിപിഒ ഉള്‍പ്പെടെ സിയാദിനെ മര്‍ദിച്ചെന്നാണ് വെളിപ്പെടുത്തല്‍.
ഒന്നര മാസം മുന്‍പാണ് 13 വയസ്സുകാരനെ കാണാന്‍ ഇല്ലെന്ന പരാതിയില്‍ അയല്‍വാസിയായ സിയാദിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ചോദ്യം ചെയ്ത് തൊട്ടടുത്ത ദിവസം രാവിലെ വിട്ടയച്ചിരുന്നു. രണ്ട് ദിവസം മുന്‍പ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സിയാദ് മരണപ്പെട്ടത്. പൊലീസ് മര്‍ദനമാണ് മരണകാരണമെന്നാണ് കുടുംബത്തിന്റെ ആക്ഷേപം. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ വാഹനത്തില്‍ വെച്ച് മര്‍ദിച്ചു എന്ന് സിയാദ് പറഞ്ഞതായി കുടുംബം ആരോപിച്ചിരുന്നു.



