
ഡൽഹിയിൽ ജന്തർ മന്തറിന് സമീപം സംഘർഷാവസ്ഥ. ടോൾസ്റ്റോയി മാർഗിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. പൊലീസുകാർക്കെതിരെ പ്രതിഷേധക്കാർ കല്ലും കുപ്പികളും എറിഞ്ഞുവെന്നാണ് ആക്ഷേപം. ഡൽഹി പൊലീസും റാപ്പിഡ് ആക്ഷൻ ഫോഴ്സും സ്ഥലത്ത് എത്തി സ്ഥിതി നിയന്ത്രിക്കാൻ ശ്രമിക്കുകയാണ്. സ്ഥലത്ത് വൻ സുരക്ഷ സന്നാഹം ഉണ്ട്.
നാല് ആവശ്യങ്ങൾ അംഗീകരിക്കുംവരെ സമരം തുടരുമെന്നാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ നിലപാട്. ചർച്ചയ്ക്കായി കേന്ദ്ര മന്ത്രിമാരുടെ വീട്ടിലേക്കില്ലെന്ന് CJP വക്താവ് സൗരവ് ദൗസ് വ്യക്തമാക്കിയിരുന്നു. വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പ് നൽകിയാൽ ഇന്ന് തന്നെ നിരാഹാര സമരം അവസാനിപ്പിക്കാമെന്ന് സോനം വാങ് ചുക് കേന്ദ്രത്തിനോട് ഉപാധി നൽകിയിരുന്നു.
ഡൽഹിയിൽ അടച്ചിട്ട മെട്രോ സ്റ്റേഷനുകൾ തുറന്നു.കഴിഞ്ഞ ദിവസമുണ്ടായ അതിക്രമങ്ങളിൽ പൊലീസിനോട് ഡൽഹി ഹൈക്കോടതി റിപ്പോർട്ട് തേടി. സിജെപിയുടെ പാർലമെന്റ് മാർച്ചിൽ NIA അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരുന്നത്. പ്രക്ഷോഭത്തിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ട്. ഗൂഢാലോചനക്ക് പിന്നിൽ വിദേശ ധനസഹായം ലഭിക്കുന്ന സംഘടനകളും രാഷ്ട്രീയ പ്രവർത്തകരും ഉണ്ടെന്നും ഹർജിയിൽ പറയുന്നു. അഖില ഭാരത ഹിന്ദു മഹാസഭയുടെ മുൻ വൈസ് പ്രസിഡന്റ് സതീഷ് കുമാർ അഗർവാളാണ് ഹർജിക്കാരൻ.




