
നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് കോടതി.പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയിന്മേല്‍ വാദം കേട്ടശേഷം വിധി പറയാന്‍ ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. മറ്റുള്ളവരുടെ ജീവന് കൂടി ഭീഷണിയാകുന്ന പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. സാഹചര്യ തെളിവുകള്‍ മാത്രമുള്ള കേസില്‍ കുറഞ്ഞ ശിക്ഷ മാത്രമേ നല്‍കാവൂ എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
2025 ജനുവരി 27ന് പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശി സുധാകരനെ(56)യും മാതാവ് ലക്ഷ്മി(75)യെയും വെട്ടി കൊലപ്പെടുത്തിയ കേസിലാണ് പ്രതി ചെന്താമരയ്ക്ക് കോടതി ശിക്ഷാവിധി പ്രസ്താവിച്ചത്. കേസിലെ അന്തിമവാദം പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി നാലില്‍ ജൂണ്‍ 30 ന് പൂര്‍ത്തിയായിരുന്നു. കൃത്യം നടന്ന് ഒന്നരവര്‍ഷത്തിനു ശേഷമാണ് കേസില്‍ വിധി വരുന്നത്. ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ബിഎന്‍എസ് വകുപ്പ് 103(1), 126 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.
2019ൽ സുധാകരന്റെ ഭാര്യ സജിതയെ സമാനമായ രീതിയിൽ വെട്ടികൊലപ്പെടുത്തിയ കേസിൽ പാലക്കാട് അതിവേഗ കോടതി ഇരട്ടജീവപര്യന്ത്യം ശിക്ഷിച്ചിരുന്നു. അതേ ജഡ്ജി തന്നെയാണ് ഇരട്ടകൊലപാതക കേസും കേട്ട് വിധി പുറപ്പെടുവിക്കാൻ പോകുന്നത്. ഭാര്യ പിണങ്ങി പോകാൻ കാരണം അയൽവാസിയായ കുടുംബത്തിന്റെ കൂടോത്രം ആണെന്ന അന്ധവിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കൊലപാതക പരമ്പരകളെല്ലാം. ഇരട്ട കൊലപാതക കേസിൽ ദൃക്സാക്ഷി കൂറുമാറിയത് ചൂണ്ടികാട്ടിയ ചെന്താമരയുടെ അഭിഭാഷകൻ വധശിക്ഷ ഒഴിവാക്കാൻ കോടതിയോട് അപേക്ഷിച്ചു. എന്നാൽ തൂക്കി കൊല്ലുന്നെങ്കിൽ കൊല്ലു എന്നായിരുന്നു ചെന്താമര കോടതിയോട് പറഞ്ഞത്.




