
ഗവണ്മെന്റ് പ്ലീഡർ നിയമന വിവാദത്തിന് പിന്നാലെ മുഖ്യമന്ത്രി വിഡി സതീശനുമായി വീണ്ടും കൂടിക്കാഴ്ച്ചക്ക് കെഎസ്യു പ്രസിഡന്റ് സമയം ആവശ്യപ്പെട്ട് കത്ത് നൽകും. പരസ്യ പ്രതിഷേധം ഒഴിവാക്കണമെന്ന് കെപിസിസി നേതൃത്വം നിർദേശം നൽകിയിരുന്നു. വിഷയത്തിൽ, കെഎസ്യു നേതാക്കളോട് പ്രതികരണം നടത്താൻ പാടില്ലെന്ന് അലോഷ്യസ് സേവ്യർ നിർദേശം നൽകിയിട്ടുണ്ട്. ചേരി തിരിഞ്ഞുള്ള പോരിനെതിരെ വിമർശനം ശക്തമാണ്. വിവാദങ്ങളിൽ മുതിർന്ന നേതാക്കൾക്ക് അതൃപ്തിയുണ്ട്. കെപിസിസി രാഷ്ട്രീയ കാര്യ സമിതി ചേരണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
വിഷയത്തില് മുഖ്യമന്ത്രി വിഡി സതീശനെതിരായ വിമർശനത്തിന് പിന്നാലെ അനൂപ് വി ആറിനെയും, ജിന്റോ ജോണിനെയും പാർട്ടി മീഡിയ പാനലിൽ നിന്ന് ഒഴിവാക്കണം എന്ന് സതീശൻ ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു. എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി രാജു പി നായർ കെപിസിസി പ്രസിഡണ്ടിനും മാധ്യമ വിഭാഗം ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനും പരാതി നൽകി. മുഖ്യമന്ത്രിയെ വിമർശിച്ചവർ വക്താക്കളായി തുടരുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമെന്ന് പരാതിയിൽ രാജു പി നായരുടെ വിമർശനം. ആർഎസ്എസ് പ്രവർത്തകനായ ഡിഎസ് ശരത്തിനെ സീനിയർ ഗവ. പ്ലീഡറായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കെഎസ്യുവിനെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രിക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.
വന്ന വഴികളും കൈപിടിച്ച മനുഷ്യരും വെറും ചവിട്ടുപടികൾ മാത്രമാണ്, പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലമാണ് എന്നാണ് കെപിസിസി വക്താവ് ജിന്റോ ജോൺ പ്രതികരിച്ചിരുന്നത്. പറഞ്ഞതെല്ലാം മറക്കാനുള്ളത് മാത്രമാണെന്ന് സാരം. രാഷ്ട്രീയ അൽഷിമേഴ്സ് ബാധിക്കുന്നവർക്ക് പട്ടേലരുടെ സെന്റിന്റെ മണം വിളമ്പുന്ന തൊമ്മിമാർ കൂടിയുണ്ടെങ്കിൽ ന്യായീകരിച്ച് കാലം പോക്കാം. അനീതി പർവ്വങ്ങളുടെ ഇരുണ്ടകാലം താണ്ടി ആഗ്രഹങ്ങളുടെ കടലായി ആർത്തലച്ച് കാത്തിരിക്കുന്ന മനുഷ്യർക്ക് നീതി വേണമെന്നും, അത് കഴിവതും നേരത്തെ വേണമെന്നും തോന്നാം. പക്ഷേ തീരുമാനങ്ങൾ എടുക്കപ്പെടുന്ന ദർബാറുകളിൽ പടയാളികൾക്ക് പ്രവേശനം ഉണ്ടാകില്ല എന്നതാണ് രാജശാസനം- ജിന്റോ ഫേസ്ബുക്കിൽ കുറിച്ചു.




