
സംസ്ഥാനത്ത് 15 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം വയനാട്, കണ്ണൂർ, കൊല്ലം ജില്ലകളിലാണ് രോഗ ബാധ റിപ്പോർട്ട് ചെയ്തത്. കോഴിക്കോട്-8, മലപ്പുറം 3, വയനാട് 2, കണ്ണൂർ, കൊല്ലം ജില്ലകളില്‍ 1 വീതമാണ് രോഗബാധ. ജൂൺ മാസത്തിൽ മാത്രം 165 പേർക്കും ഈ വർഷം ഇതുവരെ 241 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു.
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (57), വയനാട് (22), തൃശൂർ (12) ആലപ്പുഴ (3) എന്നീ നാല് ജില്ലകളിലാണ് ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (24), തിരുവനന്തപുരം (17), കണ്ണൂർ (11), കൊല്ലം (10), ഇടുക്കി (3), എറണാകുളം (3), പാലക്കാട് (3)എന്നിവിടിങ്ങളിലും ജൂൺ മാസം ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ഇന്ന് മാത്രം 159 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. മലപ്പുറം ആലിപ്പറമ്പ് സ്വദേശിയായ 56കാരിയാണ് മരിച്ചത്. ഈ മാസം 1560 പേർക്ക് രോഗം ബാധിച്ചു.
അതേസമയം, നിപയിൽ വലിയ ആശ്വാസമാണ് ഉണ്ടായത്. കുറഞ്ഞ റിസ്ക് വിഭാഗത്തിൽപ്പെട്ട 11 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. പുതുതായി ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ തുടരുകയാണ്.



