അരീക്കോട്ട് ലോഡ്ജിൽ ദുരൂഹ നീക്കം; ഫാത്തിമയും മൂന്ന് യുവാക്കളും, പിന്നിൽ വൻ ബിസിനസ്?

മലപ്പുറം:സ്വകാര്യ ലോഡ്ജ് കേന്ദ്രമാക്കി നടത്തിയിരുന്ന ലക്ഷങ്ങളുടെ ഇടപാട് പിടികൂടി പൊലീസ്. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ 14 ഗ്രാം എംഡിഎംഎ ഉള്‍പ്പെടെ പിടിച്ചെടുത്തു. കോളേജ് വിദ്യാര്‍ത്ഥിനിയും മൂന്ന് യുവാക്കളും സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായി. അരീക്കോടുള്ള സ്വകാര്യ ലോഡ്ജില്‍ നിന്നാണ് സംഘം പിടിയിലായത്. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പൂക്കളത്തൂര്‍ സ്വദേശി വാര്യംകുന്നത്ത് വീട്ടില്‍ മുഹമ്മദ് ദില്‍ഷാദ്, പൂക്കളത്തൂര്‍ തൃപ്പനച്ചി സ്വദേശി കുന്നിക്കല്‍ വീട്ടില്‍ ഷഹല്‍ നമാസ്, കാരാപറമ്പ് കൂട്ടാവ് സ്വദേശി മുണ്ടിയന്‍ കുന്നത്ത് വീട്ടില്‍ സജ്മീര്‍, കൊല്ലം അഞ്ചല്‍ സ്വദേശിനി ഫിദ മന്സ്സില് വീട്ടില്‍ ഫിദാ ഫാത്തിമ (20) എന്നിവരാണ് പിടിയിലായത്. അരീക്കോട് പൊലീസും ഡാന്‍സാഫും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് അരീക്കോട് കൈപ്പകുളത്തുള്ള സ്വകാര്യ ലോഡ്ജില്‍ നിന്ന് പ്രതികള്‍ കുടുങ്ങിയത്.
വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന എം.ഡി.എം.എയാണ് ഇവരില്‍ നിന്ന് പൊലീസ് കണ്ടെടുത്തത്. വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ലഹരി സംഘങ്ങള്‍ പിടിമുറുക്കുന്നത് തടയാന്‍ വരും ദിവസങ്ങളിലും പരിശോധനകള്‍ കര്‍ശനമായി തുടരുമെന്ന് പൊലീസും ഡാന്‍സാഫും അറിയിച്ചു. പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ലഹരി വസ്തുക്കളുടെ യഥാര്‍ഥ ഉറവിടവും ഇവരുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ഇടനിലക്കാരെയും കണ്ടെത്താനായി അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ചിട്ടുണ്ട്.




