‘സമരം ഏതെങ്കിലും വ്യക്തിക്ക് വേണ്ടിയല്ല, എൽഡിഎഫിനും പിണറായിക്കും വേണ്ടി’; ഇ.ഡി റെയ്ഡിൽ നിലപാട് വ്യക്തമാക്കി ബിനോയ് വിശ്വം

തിരുവനന്തപുരം : ഇ ഡി റെയ്ഡിനെതിരായ സമരത്തിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഞങ്ങളുടെ സമരം ഏതെങ്കിലും വ്യക്തിക്ക് വേണ്ടിയല്ലെന്നും എൽഡിഎഫ് നേതാവായ പിണറായിയുടെ വീട് എട്ടുമണിക്കൂർ നേരം ഈ ഡി ഉപരോധിച്ചു. സിഎംആർഎൽ-എക്സാലോജിക് എന്നിവ രണ്ട് കമ്പനികളാണ്. അവർ തമ്മിലുള്ള ഉടമ്പടികളോ ധാരണയോ ഞങ്ങൾക്കറിയില്ല. ഞങ്ങളുടെ വിഷയം എൽഡിഎഫ് ആണ്, പിണറായി വിജയനാണ്. പിണറായിയുടെ വീട്ടിൽ ഒരു മോശം പ്രതീതി ഉണ്ടാക്കാൻ ശ്രമിച്ചു. അത് ഞങ്ങൾ നോക്കി നിൽക്കില്ലെന്നും അതിനർത്ഥം ആരുടെയെങ്കിലും ബിസിനസ് ഇടപാടിൽ ഞങ്ങൾക്ക് താൽപര്യമുണ്ടെന്നല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ എംഡി ശശിധരൻ കർത്ത അടക്കമുള്ളവർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചും തള്ളി. അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികൾ തടയണമെന്ന ആവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല. ഇസിഐആർ രജിസ്റ്റർ ചെയ്യാത്തത് അന്വേഷണത്തിന് തടസ്സമല്ലെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ പ്രകാരം കേസ് അന്വേഷിക്കാനുള്ള അടിസ്ഥാന ക്രിമിനൽ കുറ്റമില്ലാതെയാണ് കമ്പനിയ്ക്ക് എതിരായ ഇഡി അന്വേഷണമെന്നും കേസ് റദ്ദാക്കണമെന്നുമായിരുന്നു അപ്പീലിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. എസ്എഫ്ഐഒ കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്‍റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് അഥവാ ഇസിഐആർ ഇട്ടത് നിയമപരമല്ലെന്നും ഉദ്യോഗസ്ഥർ വാദിച്ചു. എന്നാൽ, ഇഡിയ്ക്ക് അന്വനേഷണം നടത്താൻ അടിസ്ഥാന ക്രിമിനൽ കുറ്റകൃത്യം വേണമെന്ന വാദം തള്ളിയ കോടതി സ്വത്തുക്കൾ മരവിപ്പിക്കുന്നതിനോ പ്രാഥമിക അന്വേഷണത്തിന് സമൻസ് നൽകി വിളിപ്പിക്കുന്നതിനോ ഇസിഐആർ പോലും ആവശ്യമില്ലെന്നും അത് നിയമപരമായ രേഖയല്ലെന്നും വ്യക്തമാക്കി.



