
കേരള നിയമസഭ പ്രോ ടെം സ്പീക്കറായി അമ്പലപ്പുഴ അംഗം ജി സുധാകരൻ ഇന്ന് ചുമതലയേൽക്കും. രാവിലെ ഒമ്പതരയ്ക്ക് ലോക് ഭവനിൽ ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി വി ഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും. നാളെ നിയമസഭയിൽ പ്രോ ടെം സ്പീക്കർക്ക് മുൻപാകെയാകും അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുക. സ്പീക്കർ തിരഞ്ഞെടുപ്പിനും പ്രോ ടെം സ്പീക്കർ നേതൃത്വം നൽകും.
സഭയിലെ ഏറ്റവും മുതിർന്നയാളാണ് മുൻ മന്ത്രി കൂടിയായ ജി സുധാകരൻ. സഭാസ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെയാണ് തിരഞ്ഞെടുത്തത്. ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാനെയും തിരഞ്ഞെടുത്തിരുന്നു. അതേസമയം, വി ഡി സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ഒരു ദിവസം കഴിഞ്ഞിട്ടും മന്ത്രിമാരുടെ വകുപ്പുകളിൽ തർക്കം തുടരുകയാണ്.
നാളെ എം.എൽ.എമാരുടെ സത്യപ്രതിജ്ഞക്ക് മുൻപ് വകുപ്പുകളുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാക്കാനുളള ശ്രമത്തിലാണ് മുഖ്യമന്ത്രി. ഇന്ന് ഉച്ചക്ക് മുൻപ് വകുപ്പുകൾ തീരുമാനിച്ച് ഗവർണറെ അറിയിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൻെറ അറിയിപ്പ്. ഇന്ന് പ്രോടേം സ്പീക്കറുടെ സത്യപ്രതിജ്ഞക്ക് വേണ്ടി ലോക് ഭവനിൽ എത്തുന്ന മുഖ്യമന്ത്രി ഗവർണറെ കണ്ടേക്കും. വി.ഡി.സതീശൻ മന്ത്രിസഭയുടെ രണ്ടാമത്തെ മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും ജനപ്രിയ തീരുമാനങ്ങൾക്ക് സാധ്യതയുണ്ട്.



