News

സതീശൻ സർക്കാരിന് പൂർണ്ണ പിന്തുണയെന്ന് കെ.സി. വേണുഗോപാൽ; ഞങ്ങളുടേത് വലിയ ആത്മബന്ധമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാരിന് എല്ലാ വിധ പിന്തുണയും താന്‍ നല്‍കുമെന്ന് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. വി ഡി സതീശനെ മുഖ്യമന്ത്രിയായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കെ സി വേണുഗോപാലിന്റെ പ്രതികരണം. തിരുവനന്തപുരത്ത് കെ സി വേണുഗോപാലിന്റെ വീട്ടില്‍ എത്തിയതാണ് വി ഡി സതീശന്‍. 20 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും ഒരുമിച്ചാണ് മാധ്യമങ്ങളെ കണ്ടത്.

‘ഞങ്ങള്‍ എന്നും ഒരുമിച്ച് കാണുന്നവരാണ്. കോണ്‍ഗ്രസ് ആണ് നമുക്ക് എല്ലാം. പാര്‍ട്ടിയാണ് എല്ലാം. പാര്‍ട്ടി തീരുമാനത്തിനൊപ്പം അടിയുറച്ച് പോരാടുക എന്നതാണ് രീതി. യുഡിഎഫ് സര്‍ക്കാരിനെ ജനം പ്രതീക്ഷയോടെ നോക്കി കാണുകയാണ്. പാവപ്പെട്ടവന്റെയും സാധാരണക്കാരുടെയും നിരവധി പ്രശ്‌നങ്ങള്‍ കിടക്കുന്നുണ്ട്. അത് പരിഹരിക്കാനുള്ള ദൗത്യമാണ് വി ഡി സതീശന്‍ സര്‍ക്കാരിന് മുന്നിലുള്ളത്. അത് നിര്‍വഹിക്കും. അതിന് വേണ്ട പൂര്‍ണ പിന്തുണ നല്‍കുക എന്ന ഉത്തരവാദിത്തമാണ് ഞാന്‍ നിര്‍വഹിക്കുക. പാര്‍ട്ടി എല്ലാറ്റിനെയും ഒന്നിപ്പിക്കുന്ന കണ്ണിയാണ്. എന്തു അഭിപ്രായ വ്യത്യാസം ഉണ്ടായാലും അതിനെയെല്ലാം ഒന്നിപ്പിക്കുന്ന കണ്ണിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്.’ – കെ സി വേണുഗോപാല്‍ പറഞ്ഞു.

കെ സി വേണുഗോപാലുമായി നീണ്ടക്കാലത്തെ ബന്ധമാണുള്ളതെന്ന് വി ഡി സതീശന്‍ പറഞ്ഞു. ‘എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ ഒരുമിച്ചാണ് നടന്നിരുന്നത്. അന്ന് എ കെ ആന്റണി പറയും. വലിയ കൂട്ടുകാര്‍ വരുന്നു എന്ന്. ഒരുമിച്ച് ലോകം മുഴുവന്‍ യാത്ര ചെയ്തിട്ടുള്ള ആളുകളാണ് ഞങ്ങള്‍. ഒരുമിച്ച് യാത്ര ചെയ്യുന്നതിന് ഒരു ബന്ധം വേണ്ടേ. അല്ലെങ്കില്‍ ഒരുതവണ ഒരുമിച്ച് യാത്ര ചെയ്ത ശേഷം വീണ്ടും ഒരുമിച്ച് പോകാന്‍ കഴിയുമോ?അത്രയും ആത്മബന്ധം ഞങ്ങള്‍ തമ്മില്‍ ഉണ്ട്. അദ്ദേഹം ഒരുപാട് സ്ഥാനങ്ങളില്‍ ഇരുന്നിട്ടുള്ള ആളാണ്. കേന്ദ്രമന്ത്രിസഭയിലും സംസ്ഥാന മന്ത്രിസഭയിലും ഇരിന്നിട്ടുള്ള ആളാണ്. കോണ്‍ഗ്രസുകാരന് ഇരിക്കാന്‍ കഴിയുന്ന ഏറ്റവും ഉയര്‍ന്ന സ്ഥാനത്താണ് അദ്ദേഹം. മന്ത്രിസഭാ രൂപീകരണം കൂടിയാലോചിച്ച് ചെയ്യും. 15 മിനിറ്റ് ഇരുന്നാല്‍ തീരാത്ത ഒരു വിഷയവുമില്ല. അദ്ദേഹം പറയുന്നത് തന്നെയായിരിക്കും ഞാന്‍ പറയുന്നത്. വേഗത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുന്ന നേതൃത്വം ദേശീയ തലത്തിലും സംസ്ഥാന തലത്തിലുമുണ്ട്. നിങ്ങള്‍ വിചാരിച്ചോ മുഖ്യമന്ത്രിയും 21 മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന്. എത്ര വേഗത്തിലാണ് യുഡിഎഫില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. നാളെ ഉച്ച കഴിയുമ്പോഴേക്കും ഗവര്‍ണര്‍ക്ക് ലിസ്റ്റ് സമര്‍പ്പിക്കും. സിപിഎമ്മിന് പോലും പറ്റിയിട്ടില്ല. കോണ്‍ഗ്രസിനെ കുറിച്ച് അഭിമാനമാണ് ഉള്ളത്. എത്രമാത്രം ജനാധിപത്യ പ്രോസസ് നടന്ന പാര്‍ട്ടിയാണ്. എത്രയോ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തീരുമാനിക്കുന്നതില്‍ നിര്‍ണായ പങ്ക് വഹിച്ച ആളാണ് കെസി. അനാവശ്യമായ ഒരു ഇടപെടലും നടത്താതെ, നിഷ്പക്ഷമായി നിന്നയാളാണ് കെ സി.’- വി ഡി സതീശന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button