News

ഇന്ധന പ്രതിസന്ധി: സ്വന്തം സുരക്ഷാ വ്യൂഹം പകുതിയായി വെട്ടിക്കുറച്ച് പ്രധാനമന്ത്രി; മുഖ്യമന്ത്രിമാരും നിയന്ത്രണത്തിലേക്ക്

ദില്ലി: രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സുപ്രധാന നടപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ സുരക്ഷാ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാൻ അദ്ദേഹം നിർദ്ദേശം നൽകി. പശ്ചിമേഷ്യൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ രാജ്യം നേരിടുന്ന ഊ‍‍ർജ്ജ പ്രതിസന്ധി കണക്കിലെടുത്ത് പെട്രോൾ, ഡീസൽ ഉപഭോഗം കുറയ്ക്കാനും, സാധ്യമാകുന്നിടത്തെല്ലാം വീട്ടിൽ നിന്ന് ജോലി ചെയ്യാനും, അനാവശ്യമായ വിദേശ യാത്രകൾ ഒഴിവാക്കാനും പ്രധാനമന്ത്രി മോദി പൗരന്മാരോട് അഭ്യർത്ഥിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.

സുരക്ഷാ വ്യൂഹത്തിൽ പരമാവധി ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനായി പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് പകരം നിലവിലുള്ള വാഹനങ്ങളെ ഇലക്ട്രിക് സംവിധാനത്തിലേക്ക് മാറ്റാനാണ് പ്രധാനമന്ത്രി നി‍ർദ്ദേശം നൽകിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് സുരക്ഷാ ചുമതലയുള്ള എസ്പിജി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. സുരക്ഷയിൽ വിട്ടുവീഴ്ചയും വരുത്താതെ നിയന്ത്രണങ്ങൾ നടപ്പിലാക്കാനാണ് തീരുമാനം.

‍‍‍പ്രധാനമന്ത്രിക്ക് പിന്നാലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അകമ്പടി വാഹനങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ട്. രാജസ്ഥാൻ മുഖ്യമന്ത്രിയും വാഹനവ്യൂഹം ചുരുക്കും. മഹാരാഷ്ട്രയിൽ എംഎൽഎമാരുടെ പഠനയാത്രയും റദ്ദാക്കിയിട്ടുണ്ട്. അതേസമയം രാജ്യത്ത് സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തി. വെള്ളിയുടെ തീരുവയും പതിനഞ്ചാക്കി. പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾക്ക് പിന്നാലെയാണിത്. യുപിയിൽ രണ്ടു ദിവസം വർക്ക് ഫ്രം ഹോമിന് ഉത്തരവ് ഇറങ്ങിയേക്കുമെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button