നെടുങ്കണ്ടം പച്ചടി ഇരട്ടക്കൊലപാതക കേസിലെ പ്രതി അച്ഛനെയും കൊന്നു കുഴിച്ചു മൂടി: അസ്ഥിയുടെ ഭാഗം കണ്ടെത്തി

നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസിലെ പ്രതി സജി എട്ടുവർഷം മുമ്പ് കാണാതായ അച്ഛനെയും കൊലപ്പെടുത്തിയതായി സംശയം. അച്ഛൻ മാത്യുവിനെ കൊന്നു കുഴിച്ചു മൂടിയതായിട്ടാണ് സംശയം. സ്ഥലത്ത് ഇപ്പോൾ പോലീസ് മണ്ണ് മാറ്റി പരിശോധന നടത്തുകയാണ്. അസ്ഥിയുടെ ഭാഗം കണ്ടെത്തിയതായിട്ടാണ് വിവരം. സജി അമ്മയേയും സഹോദരനെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയിരുന്നു.
അമ്മ മേരിക്കുട്ടിയെയും സഹോദരൻ റെജിയെയും അതിദാരുണമായി കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ രണ്ടാമത്തെ മകൻ സജി പിടിയിലായതോടെയാണ് വിവരങ്ങൾ പുറത്തുവരുന്നത്. ഏപ്രിൽ നാലാം തീയതി രാത്രിയാണ് നാടിനെ നടുക്കിയ ഈ കൊലപാതകങ്ങൾ നടന്നത്. നിസ്സാരമായ തർക്കങ്ങളെത്തുടർന്ന് പ്രകോപിതനായ സജി തന്റെ വീട്ടുകാരെ മൃഗീയമായി നേരിടുകയായിരുന്നു. സഹോദരൻ റെജിയെ ക്രൂരമായി മർദ്ദിച്ച ശേഷം കഴുത്തിൽ തോർത്ത് മുറുക്കി ശ്വാസം മുട്ടിച്ചാണ് സജി കൊലപ്പെടുത്തിയത്.
വിവാഹം കഴിക്കാൻ തടസം നിന്നതും സ്വത്തു തർക്കവും സഹോദരൻ റെജി പിതൃത്വത്തെ ചൊല്ലി അപമാനിച്ചതുമാണ് ക്രൂര കൊലപാതകത്തിന് കാരണമെന്നാണ് വെളിപ്പെടുത്തൽ. കൊലപാതകത്തിന് ശേഷവും ഒന്നുമറിയാത്ത ഭാവത്തിൽ സജി അതേ വീട്ടിൽ താമസം തുടർന്നു. അമ്മയെയും സഹോദരനെയും കാണാതായതിനെ തുടർന്ന് സഹോദരി സിനി വീട്ടിലെത്തി അന്വേഷിച്ചപ്പോൾ പരസ്പര വിരുദ്ധമായ മറുപടികളാണ് സജി നൽകിയത്. ഇതിൽ സംശയം തോന്നിയ സിനി പോലീസിൽ പരാതി നൽകിയതോടെയാണ് ക്രൂരതയുടെ ചുരുളഴിഞ്ഞത്.
പോലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ ഓടി രക്ഷപെട്ട സജിയെ ഡ്രോൺ ഉൾപ്പെടെയുള്ള സന്നാഹങ്ങൾ ഉപയോഗിച്ച് നടത്തിയ തിരച്ചിലിനൊടുവിൽ വീടിന് സമീപത്തെ മലനിരകളിൽ നിന്നാണ് പിടികൂടിയത്. 70 വയസ്സുള്ള അമ്മ മേരിക്കുട്ടിയെ മാരകമായി മർദ്ദിക്കുകയും, കൈകളിൽ പിടിച്ച് കറക്കി ഭിത്തിയിലേക്ക് ആഞ്ഞെറിയുകയുമായിരുന്നു. തല ഭിത്തിയിലിടിച്ചാണ് മേരിക്കുട്ടി കൊല്ലപ്പെട്ടത്.




