
ദില്ലി: ഹിറ്റ് ചിത്രമായ ധുരന്ധറിന്റെ ഒന്നാം ഭാഗത്തിനെതിരെ വിമർശനമുന്നയിച്ചയാളോട് പാകിസ്ഥാനിൽ പോകാൻ ആവശ്യപ്പെട്ട് കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദ്. ചിത്രത്തിൽ മുസ്ലീങ്ങളെ മോശമായി ചിത്രീകരിച്ചുവെന്ന എക്സ് ഉപയോക്താവിന്റെ വിമർശനത്തിനാണ് ഷമ പ്രതികരിച്ചത്. ധുരന്ധർ കണ്ട ഷമ കഴിഞ്ഞ ദിവസമാണ് ചിത്രത്തെയും സംവിധായകൻ ആദിത്യ ധറിനെയും പ്രശംസിച്ച് എക്സിൽ പോസ്റ്റിട്ടത്. പിന്നാലെ, ഐഐടി, ഐഐഎം ബിരുദധാരിയായ ഷോയിബ് അലി മുഹമ്മദ് എന്ന എക്സ് ഉപയോക്താവ് ഷമയുടെ പോസ്റ്റിന് മറുപടി നൽകി. തർക്കം രൂക്ഷമായതോടെ, ഷമ ഉപയോക്താവിനോട് ഇന്ത്യ വിടാനും പാക് പൗരത്വം സ്വീകരിക്കാനും ഷമ ആവശ്യപ്പെട്ടു. ചിത്രം മുസ്ലീങ്ങളെ മോശമായി കാണിച്ചില്ലെന്നും മറിച്ച് പാകിസ്ഥാനികളെയാണ് മോശമാക്കിയതെന്നും സിനിമ ഒരു പ്രചാരണമാണെന്ന ആരോപണത്തെ തള്ളുന്നുവെന്നും ഷമ മറുപടി നൽകി.
ചിത്രത്തെ പ്രശംസിക്കാൻ നിങ്ങൾക്ക് എങ്ങനെ തോന്നിയെന്നും പ്രൊപ്പഗാണ്ട സിനിമയാണെന്നും മുസ്ലീങ്ങളെ മോശമായി കാണിച്ചുവെന്നും ഷോയിബ് അലി മുഹമ്മദ് ചോദിച്ചു. ഇരുവരും തർക്കം രൂക്ഷമായപ്പോഴാണ് ഇന്ത്യ വിട്ട് പാകിസ്ഥാൻ പൗരത്വം സ്വീകരിക്കാൻ ഷമ ആവശ്യപ്പെട്ടത്. എന്നോട് പാകിസ്ഥാനിലേക്ക് മാറാൻ പറയാൻ നിങ്ങൾ ആരാണെന്നും എന്റെ മുതുമുത്തച്ഛൻ ഈ രാജ്യത്തിനു വേണ്ടി പോരാടിയയാളെന്നും എന്റെ മുതുമുത്തച്ഛന്മാരെല്ലാം ഈ മണ്ണിന്റെ മക്കളായിരുന്നുവെന്നും ഷൊയിബ് അലി മറുപടി നൽകി.
ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ധർ ഭാഗം 1 ഉം 2 ഉം ഒരു സ്പൈ ആക്ഷൻ ത്രില്ലർ ചിത്രമായിരുന്നു. പാകിസ്ഥാനിലെ ഭീകര ശൃംഖലയെ തകർക്കാൻ അധോലോകത്തിലേക്ക് നുഴഞ്ഞുകയറുന്ന രഹസ്യ ഇന്റലിജൻസ് ഏജന്റായ രൺവീർ സിങ്ങിന്റെ ഹംസ അലി മസാരിയെ കേന്ദ്രമാക്കിയാണ് ചിത്രം. എന്നാൽ, ചിത്രത്തിനെതിരെ പ്രൊപ്പഗാണ്ട ആരോപണമുയർന്നിരുന്നു. അക്ഷയ് ഖന്ന, അർജുൻ രാംപാൽ, സാറ അർജുൻ, സഞ്ജയ് ദത്ത്, രാകേഷ് ബേദി തുടങ്ങി നിരവധി പേർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ധുരന്ധറിന്റെ രണ്ട് ഭാഗങ്ങൾ 3,000 കോടി രൂപ കളക്ഷൻ നേടി വൻ വിജയമായി.



