KeralaNews

മുണ്ടത്തിക്കോട് അപകടം; വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി പള്ളി

കോട്ടയം മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി പള്ളി. മലങ്കര സഭാധ്യക്ഷന്റെ ആഹ്വാനം ഏറ്റെടുത്താണ് തീരുമാനം. മെയ് മാസം നടക്കുന്ന പ്രധാന പെരുന്നാളില്‍ വെടിക്കെട്ട് ഉണ്ടാവില്ലെന്ന് ഇടവക ഭരണസമിതി അറിയിച്ചു. ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ചന്ദനപ്പള്ളിയും വെടിക്കെട്ട് ഉപേക്ഷിച്ചിരുന്നു.

ചന്ദനപള്ളി വലിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ടാണ് ഉപേക്ഷിച്ചത്. തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കാനാണ് തീരുമാനം. ആഗോള ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് ചന്ദനപ്പള്ളി വലിയ പള്ളി. മെയ് 7, 8 തീയതികളിലാണ് പ്രധാന പെരുന്നാള്‍ നടക്കുന്നത്. മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ആർപ്പൂക്കര കല്ലുങ്കത്ര മണലേല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകയും വെടിക്കെട്ട് ഉപേക്ഷിച്ചു. മലങ്കര സഭാധ്യക്ഷന്റെ ആഹ്വാനം ഏറ്റെടുത്താണ് വെടിക്കെട്ട് ഉപേക്ഷിക്കാന്‍ ഇടവക തീരുമാനിച്ചത്. ഏപ്രില്‍ 26 മുതല്‍ മെയ് 1 വരെ നടക്കുന്ന പ്രധാന പെരുന്നാളില്‍ വെടിക്കെട്ട് ഉണ്ടാവില്ലെന്ന് ഇടവക ഭരണസമിതി അറിയിച്ചു.

ഏപ്രില്‍ 21ന് മൂന്നുമണിയോടെയാണ് തൃശൂര്‍ പൂരത്തിന്റെ ഭാഗമായി സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയില്‍ സ്ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. അപകടത്തില്‍ അന്ന് തന്നെ 13 പേര്‍ കൊല്ലപ്പെട്ടു. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന പ്രവീണും തിരുവമ്പാടി ലൈസന്‍സി സതീശനും കൂടി മരിച്ചതോടെ മരണസംഖ്യ 15 ആയി ഉയര്‍ന്നു. അപകടത്തിന്റെ പശ്ചാലത്തലത്തില്‍ വെടിക്കെട്ടില്ലാതെ തൃശൂര്‍ പൂരം നടത്താനാണ് തീരുമാനം. ഉന്നതതല യോഗത്തിലാണ് വെടിക്കെട്ടില്ലാതെ പൂരം നടത്താമെന്ന് തീരുമാനിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button