National

മോദിക്കെതിരെ ‘ഭീകരവാദി’ പരാമർശം: മല്ലികാർജുൻ ഖർഗെയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്; ബംഗാളും തമിഴ്‌നാടും നാളെ പോളിംഗ് ബൂത്തിലേക്ക്

ദില്ലി: തമിഴ്നാട്ടിലെ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ഭീകരവാദി’ എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ പരാമർശത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയച്ചു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി 24 മണിക്കൂറിനകം മറുപടി നൽകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഖർഗെയുടെ പരാമർശത്തിനെതിരെ കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, നിർമ്മല സീതാരാമൻ എന്നിവരടങ്ങുന്ന ബി ജെ പി പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കമ്മീഷൻ നോട്ടീസയച്ചത്. ചെന്നൈയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയായിരുന്നു ഖർഗെയുടെ വിവാദ പരാമർശം. എന്നാൽ താൻ ഉദ്ദേശിച്ചത് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന ‘നികുതി ഭീകരത’ (Tax Terrorism) ആണെന്ന് ഖർഗെ പിന്നീട് വിശദീകരണം നൽകി. ഖർഗെ മാപ്പ് പറയണമെന്നും അദ്ദേഹത്തിന്റെ പ്രചാരണത്തിന് വിലക്കേർപ്പെടുത്തണമെന്നുമാണ് ബി ജെ പിയുടെ ആവശ്യം. കോൺഗ്രസ് അധ്യക്ഷന്റേത് ജനാധിപത്യത്തെ താറടിക്കുന്ന നടപടിയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടിയെടുക്കണമെന്നും കിരൺ റിജിജു ആവശ്യപ്പെട്ടു. ഖർഗെ എല്ലാ പരിധികളും ലംഘിച്ചതായും ജനാധിപത്യ മൂല്യങ്ങളെ തകർക്കാനാണ് ശ്രമിക്കുന്നതെന്നും ബി ജെ പി നേതാക്കൾ കുറ്റപ്പെടുത്തി.

മോദിക്കെതിരായ പരാമർശം ആയുധമാക്കി ബി ജെ പി

പ്രധാനമന്ത്രിയെ മല്ലികാർജ്ജുൻ ഖർഗെ ഭീകരവാദി എന്ന് വിളിച്ചതാണ് തമിഴ്നാട്ടിലെയും പശ്ചിമ ബംഗാളിലെയും തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ അവസാന ലാപ്പിൽ ബി ജെ പിയുടെ പ്രചാരണായുധം. ഒരു മാസത്തോളം നീണ്ടുനിന്ന വാശിയേറിയെ തെരഞ്ഞെടുപ്പ് പ്രചരണത്തിനൊടുവിലാണ് നാളെ തമിഴ്നാടും ബം​ഗാളും പോളിംഗ് ബൂത്തിലെത്തുന്നത്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ വിന്യാസത്തിലാകും ബംഗാളിലെ ആദ്യ ഘട്ട വോട്ടെടുപ്പ്. വടക്കൻ ജില്ലകളിലെയടക്കം 152 മണ്ഡലങ്ങളിലെ വോട്ടർമാരാണ് നാളെ ബംഗാളിൽ പോളിംഗ് ബൂത്തിലെത്തുന്നത്. ഇന്നലെ വിവിധ മേഖലകളിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പോളിംഗ് നടക്കുന്ന മേഖലകളിൽ ജാഗ്രത കർശനമാക്കി. വോട്ട് ചെയ്യാൻ തടസ്സമുണ്ടെങ്കിൽ തന്നെ ബന്ധപ്പെടാൻ നിർദ്ദേശിച്ചത് ഗവർണർ ആർ എൻ രവി ലോക്ഭവനിൽ കൺട്രോൾ റൂം തയാറാക്കിയിട്ടുണ്ട്. മമത ബാനർജിയെ അമിത് ഷാ അധിക്ഷേപിച്ചെന്ന വാദം ടി എം സിയും സജീവമാക്കി. ‘അരേ ദീദി’ എന്ന അമിത് ഷായുടെ പരാമർശം ആയുധമാക്കി 2021 ലെ മാതൃകയിൽ മമത ബാനർജിയെ പുറത്തുനിന്നുള്ളവർ ആക്ഷേപക്കുന്നു എന്ന പ്രചാരണം ടി എം സി ശക്തമാക്കുകയാണ്. ബംഗാൾ വികാരം ഉയർത്തി ആഴ്ചകളോളം മമത ബാനർജിയും അഭിഷേക് ബാനർജിയും നടത്തിയ റാലികൾ വോട്ടാകുമെന്നാണ് ടി എം സി കരുതുന്നത്. ബി ജെ പിക്ക് മേൽക്കോയ്മയുള്ള മേഖലകളിൽ പ്രധാനമന്ത്രി നയിച്ച പ്രചാരണം തുണയ്ക്കുമെന്നാണ് ബി ജെ പി പ്രതീക്ഷ. ടി എം സി തെരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്താൻ അമിത് ഷായുടെ നേതൃത്വത്തിൽ പാർട്ടി ഭാരവാഹികളുടെ യോഗംചേർന്നു. ഷാ രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കും വരെ ബംഗാളിൽ തങ്ങും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button