
ലോക്സഭയിൽ വനിതാ സംവരണബില്ല് ചർച്ചയിൽ സംസാരിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഈ ബില്ല് വനിതസംവരണ ബിൽ അല്ലെന്നും സത്യത്തിനായി പൊരുതാൻ മടിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യം നേടാൻ സർക്കാർ സ്ത്രീകളെ മറയാക്കുകയാണ്. ഒബിസി വിഭാഗത്തിന് അവകാശം നിഷേധിക്കുന്നത് സർക്കാരിൻറെ അജണ്ടയാണെന്നും ഭരണഘടനയ്ക്കു മേൽ മനുവാദം അടിച്ചേല്പിക്കാൻ ശ്രമം നടക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ജാതി സെൻസസ് കണക്കുകൾ ലോക്സഭയിലും രാജ്യസഭയിലെയും പ്രാതിനിധ്യം തീരുമാനിക്കാൻ ഉപയോഗിക്കുമോ എന്നാണ് ചോദ്യം. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റി വരയ്ക്കാനാണ് നോക്കുന്നത്. ആസമിലും ജമ്മുകശ്മീരിലും ഇതിനാണ് ശ്രമിച്ചത്. ഇത് രാജ്യവിരുദ്ധ നീക്കമാണ്. പ്രതിപക്ഷം ഒറ്റക്കെട്ടായി പിന്നാക്ക ദളിത് വിഭാഗങ്ങളുടെ അവകാശം കവരുന്നതിനെ തടയും. ജുഡീഷ്യറിയിലും സ്വകാര്യ മേഖലയിലും ഒബിസി വിഭാഗം എവിടെയാണുള്ളത്. ഒബിസി, ദളിത് വിഭാഗക്കാർക്ക് രാഷ്ട്രീയ അധികാരം ഇല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനെതിരെ കേന്ദ്ര മന്ത്രി കിരണ്‍ റിജിജു രംഗത്തെത്തി. എന്തുകൊണ്ട് കോൺഗ്രസ് 60 കൊല്ലത്തിൽ ഒബിസികൾക്ക് സംവരണം നല്തിയില്ലെന്ന് കിരൺ റിജിജു ചോദിച്ചു. ഒബിസി സംവരണത്തെ എന്തു കൊണ്ട് രാജീവ് ഗാന്ധി എതിർത്തെന്നും കിരൺ റിജിജു ചോദിച്ചു.
അതിനിടെ, ‘മാജിക്കുകാരനും ബിസിനസുകാരനും’ തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാം എന്ന് രാഹുൽ പറഞ്ഞതോടെ ‘മാജിക്കും ഭൂതവുമൊക്കെ’ പ്രസംഗത്തിൽ നിന്ന് ഒഴിവാക്കാൻ സ്പീക്കർ ഉപദേശിക്കുകയായിരുന്നു. ഇരുട്ടിൽ മറഞ്ഞിരിക്കുന്ന ശക്തിക്ക് പ്രധാനമന്ത്രിയുടെ എല്ലാ രഹസ്യവും അറിയാം. ഈ രഹസ്യം ഈ ‘ശക്തി’ ഉപയോഗിക്കുകയാണെന്നും രാഹുൽ പറഞ്ഞു. ഇതോടെ രാഹുലിനെതിരെ സ്പീക്കർ വിമർശനം ഉന്നയിച്ചു. പാർലമെൻറ് മര്യാദ പാലിക്കണം എന്ന് സ്പീക്കർ പറഞ്ഞതോടെ പ്രതിപക്ഷവും ഭരണ പക്ഷവും ഏറ്റുമുട്ടി. സ്ത്രീകൾക്ക് വേണ്ടി നില്ക്കുന്നു എന്ന് വരുത്താൻ നരേന്ദ്ര മോദി ശ്രമിക്കുന്നു. എന്തിനു വേണ്ടി ഇതു ചെയ്യുന്നു എന്ന് നിങ്ങളുടെ ഊഹത്തിന് വിടുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രാഹുൽ പ്രധാനമന്ത്രിയെ അപമാനിക്കുന്നു എന്നാരോപിച്ച് ബിജെപി ബഹളം വെച്ചു. പ്രധാനമന്ത്രിയെ അപമാനിക്കാനുള്ള നീക്കത്തെ ശക്തമായി അപലപിക്കുന്നുവെന്നും രാഹുൽ ക്ഷമ ചോദിക്കണമെന്നും രാജ്നാഥ് സിംഗ് പ്രതികരിച്ചു. നരേന്ദ്ര മോദിയെ അപമാനിക്കുന്നത് രാജ്യത്തെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. അടുത്ത ഒരു മണിക്കൂറിൽ ഈ ബിൽ പരാജയപ്പെടുത്താൻ പോകുന്നുവെന്നും രാഹുൽ പറഞ്ഞു.




