KeralaNews

വിഴിഞ്ഞം തുറമുഖത്തെ ആഗോള മാരിടൈം ഹബ്ബാക്കും, പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി

ആ​ഗോള സമുദ്രവ്യാപാര മേഖലയിലെ തന്ത്രപ്രധാനമായ മാരിടൈം ഹബ്ബാക്കി വിഴിഞ്ഞം തുറമുഖത്തെ മാറ്റാൻ കേന്ദ്രം. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോള ചരക്കുനീക്കത്തിലും സമുദ്രവ്യാപാര മേഖലയിലുമുണ്ടായ അനിശ്ചിതത്വമാണ്, രാജ്യത്ത് പുതിയൊരു മാരിടൈം ഹബ്ബ് സ്ഥാപിക്കാനുള്ള നീക്കത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.

ഇന്ത്യൻ മഹാസമുദ്രത്തിൽ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ബാധിക്കാത്ത സമുദ്രവ്യാപാര കേന്ദ്രമാണ് വിഴിഞ്ഞം വികസനത്തിലൂടെ ലക്ഷ്യമിടുന്നത്. ഭാവിയിൽ സിങ്കപ്പൂർ, ദുബായ് തുറമുഖങ്ങൾക്ക് ബദലായി വിഴിഞ്ഞത്തെ സജ്ജമാക്കുകയാണ് ലക്ഷ്യം. ഇതിനുള്ള തുടർനടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തെ ചുമതലപ്പെടുത്തി.

ഷിപ്പിങ് മന്ത്രാലയം ഉദ്യോഗസ്ഥർ സംസ്ഥാന തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരും ‘വിസിലു’മായി (വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ്) പ്രാഥമിക ചർച്ചകൾ നടത്തി. രാജ്യത്ത് തുറമുഖങ്ങൾ വികസിപ്പിക്കാൻ കേന്ദ്രം പ്രഖ്യാപിച്ച മാരിടൈം അമൃത്കാൽ വിഷൻ 2047-ന്റെ ഭാഗമായാണ് പദ്ധതി വരുന്നത്. നിലവിലുള്ള ട്രാൻസ്ഷിപ്‌മെന്റ് ടെർമിനലിനെ ട്രാൻസ്ഷിപ്‌മെന്റ് ഹബ്ബ് ആക്കുകയാണ് ലക്ഷ്യം.

വിഴിഞ്ഞം രണ്ടാംഘട്ടം പൂർത്തിയാക്കുമ്പോൾ ബെർത്തിന്റെ നീളം രണ്ട് കിലോമീറ്ററാകും. ആഗോളതലത്തിൽ മികവ് വേണമെങ്കിൽ കുറഞ്ഞത് അഞ്ച് കിലോമീറ്റർ വേണം. ബെർത്ത് നിർമിക്കാൻ സ്വകാര്യസംരംഭകർ വരുമെന്നാണ് വിലയിരുത്തൽ. ആഗോള ചരക്കുനീക്കത്തിന്റെ 40 ശതമാനവും കടന്നുപോകുന്നത് വിഴിഞ്ഞത്തിന് സമീപത്തുകൂടെയാണ്. ഇതുവഴി പോകുന്ന കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കാവുന്ന ബങ്കറിങ് സംവിധാനവും ആരംഭിക്കണം. വമ്പൻ തുറമുഖങ്ങളുടെ മാതൃകയിൽ ഫ്രീ ട്രേഡ് ഉൾപ്പെടെ സാധ്യമാക്കണം. പ്രതിരോധസേനകളുടെ സാന്നിധ്യവും ഇടപെടലും ഉറപ്പാക്കണം. നിലവിലുള്ളതിന്റെ ഇരട്ടിയിലധികം നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. അദാനി ഗ്രൂപ്പിന് പുറമേ നിക്ഷേപതാത്‌പര്യമുള്ള സ്വകാര്യമേഖലയിലുള്ളവർക്കും അവസരമൊരുക്കും. ഇതിനുള്ള വിഷൻ ഡോക്യുമെന്റ് തയ്യാറാക്കാൻ കേന്ദ്രം നടപടി തുടങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button