ഇറാനെ ഒരു ദിവസം കൊണ്ട് തകർക്കും’; കടുത്ത ഭീഷണിയുമായി ട്രംപ്, ഹോർമുസ് കടലിടുക്കിൽ യുഎസ് യുദ്ധക്കപ്പലുകൾ

വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകൾ പാകിസ്ഥാനിൽ പരാജയപ്പെട്ടതിന് പിന്നാലെ, അതിശക്തമായ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഇറാനെ കേവലം ഒരു ദിവസം കൊണ്ട് തകർക്കാൻ തനിക്ക് സാധിക്കുമെന്നും ഇറാൻ വൈകാതെ തന്നെ ചർച്ചാമേശയിലേക്ക് തിരിച്ചെത്തുമെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒരു പ്രമുഖ അന്താരാഷ്ട്ര വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്‍റെ നിലപാട് വ്യക്തമാക്കിയത്. അമേരിക്കയുടെ എല്ലാ നിബന്ധനകളും ഇറാൻ അംഗീകരിക്കേണ്ടി വരുമെന്നും അവരുടെ പക്കൽ മറ്റ് മാർഗങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന്‍റെ ഊർജ്ജ നിലയങ്ങളും വൈദ്യുതി ഉൽപ്പാദന കേന്ദ്രങ്ങളും ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങളെക്കുറിച്ചാണ് ട്രംപ് പ്രധാനമായും സൂചിപ്പിച്ചത്. കേവലം ഒരു മണിക്കൂർ കൊണ്ട് ഇറാന്‍റെ ഊർജ്ജ മേഖലയെ തകർക്കാൻ തനിക്ക് സാധിക്കുമെന്നും എന്നാൽ ഒരിക്കൽ തകർക്കപ്പെട്ടാൽ അത് പുനർനിർമ്മിക്കാൻ അവർക്ക് പത്ത് വർഷത്തിലേറെ വേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിനുപുറമെ രാജ്യത്തെ തന്ത്രപ്രധാനമായ പാലങ്ങളും തകർക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. ലോകം ഒരിക്കലും തിരിച്ചുകാണാത്ത വിധം ഒരു നാഗരികത തന്നെ ഇല്ലാതാകുമെന്ന തന്‍റെ മുൻപത്തെ പ്രസ്താവനയെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു.
അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ഇത്തരം ശക്തമായ മുന്നറിയിപ്പുകളാണ് ഇറാനെ ചർച്ചകൾക്ക് പ്രേരിപ്പിച്ചതെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാൻ ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്കും ഭീഷണികൾക്കും മറുപടിയായാണ് താൻ ഇത്തരത്തിൽ പ്രതികരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചകൾ വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിൽ ട്രംപിന്‍റെ പുതിയ പ്രസ്താവനകൾ പശ്ചിമേഷ്യയിൽ വലിയ ആശങ്കകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. യുദ്ധഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ അമേരിക്കയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ലോകം.
ചർച്ച കഴിഞ്ഞതോടെ നടുക്കുന്ന പ്രഖ്യാപനവുമായി ട്രംപ്, കപ്പലുകൾ ഇനി അമേരിക്ക തടയും; ഹോർമുസിൽ കനത്ത പ്രതിസന്ധി, യുഎസ് നേവി ഇറങ്ങുന്നു. ഇതിനിടെ, അതീവ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ രണ്ട് അമേരിക്കൻ യുദ്ധക്കപ്പലുകൾ യാത്ര നടത്തിയതായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. യുഎസ് സെൻട്രൽ കമാൻഡിന്റെ റിപ്പോർട്ടുകൾ പ്രകാരം ‘യുഎസ്എസ് ഫ്രാങ്ക് ഇ പീറ്റേഴ്സൺ’, ‘യുഎസ്എസ് മൈക്കൽ മർഫി’ എന്നീ ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകളാണ് ഹോർമുസ് കടലിടുക്കിൽ മൈനുകൾ നീക്കം ചെയ്യുന്ന ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഇറാന്‍റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് കടലിടുക്കിൽ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്ത് അന്താരാഷ്ട്ര കപ്പൽ പാത സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.




