പാലക്കാട് ഷാഫിയുടെ കുതന്ത്രം നടക്കില്ല; ബിജെപിയുമായി യുഡിഎഫിന് രഹസ്യബന്ധം’; പി.കെ. ശശിക്കെതിരെ പരിഹാസവുമായി ഇ.എൻ. സുരേഷ് ബാബു

പാലക്കാട്: പിഷാരടി തോറ്റാൽ വീണ്ടും പാലക്കാട് എത്താമെന്ന് ഷാഫിക്ക് വ്യാമോഹമുണ്ടെന്നും, പിഷാരടി തോൽക്കണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഷാഫിയാണെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തിൽ തിരിച്ചെത്തലാണ് ഷാഫിയുടെ ലക്ഷ്യം. എന്നാൽ ഷാഫിയുടെ കുതന്ത്രം പാലക്കാട് നടക്കില്ല. ബിജെപിയും കോൺഗ്രസും തമ്മിൽ രഹസ്യ ബന്ധമുണ്ട്. ഇത് കൊങ്ങാടും മലമ്പുഴയിലും വ്യക്തമാണെന്നും ഇ എൻ സുരേഷ് ബാബു ആരോപിച്ചു. ഒറ്റപ്പാലത്ത് ബിജെപിയുടെ മുൻ സ്ഥാനാർത്ഥിക്ക് യുഡിഎഫ് സ്ഥാനാർത്ഥി 50 ലക്ഷം ഓഫർ ചെയ്തിരുന്നു. എറണാകുളത്തെ ഒരു ഏജൻസി വഴിയാണ് നീക്കം നടത്തിയത്. ഏത് വിധേനയും ജയിക്കലാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട്ടെ 12ലും 11ലും എൽഡിഎഫ് ജയിക്കും. പാലക്കാട് കോൺഗ്രസ് നടത്തുന്നത് കുതന്ത്രങ്ങളാണ്. ഷാഫി മത്സരിച്ചപ്പോൾ ജയിച്ച അതേ പ്രചാരവേലയാണ് ഇപ്പോഴും നടത്തുന്നതെന്നും ഇ എൻ സുരേഷ് ബാബു പറഞ്ഞു. എൽഡിഎഫിന് കിട്ടുന്ന ഓരോ വോട്ടും ബിജെപിക്ക് ഗുണകരമാകുമെന്നാണ് കോൺഗ്രസിൻ്റെ പ്രചാരണം. എൽഡിഎഫ് മുന്നേറ്റം നടത്തുന്നതിൻ്റെ ബേജാറാണ് കോൺഗ്രസിനുള്ളത്. ഷാഫിക്ക് പാലക്കാട് ജയിക്കാമെങ്കിൽ റസാഖിനും ജയിക്കാം. എന്നാൽ ബിജെപി ജയിച്ചാലും എൽഡിഎഫ് ജയിക്കരുതെന്നാണ് കോൺഗ്രസിൻ്റെ നിലപാട്. കോൺഗ്രസും ബിജെപിയും മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിനെന്നും ഇ എൻ സുരേഷ് ബാബു പറഞ്ഞു.
അതേസമയം പി കെ ശശിയുടെ നാമനിർദേശ പത്രികയിലെ തെറ്റ് ചൂണ്ടിക്കാട്ടി എൽഡിഎഫ് പരാതി നൽകി. കോടതിയിൽ പോകനാണ് പി കെ ശശി പറയുന്നത്. എന്നാൽ എൽഡിഎഫ് നേതാക്കൾക്ക് എതിരെ മാനനഷ്ട്ടത്തിന് കേസ് കൊടുക്കാൻ ധൈര്യം ഉണ്ടോയെന്നും ഇ എൻ സുരേഷ് ബാബു ചോദിച്ചു. രേഖകളിൽ വയസ് കുറച്ച് യൗവ്വനം നിലനിർത്തനാണ് പി കെ ശശിയുടെ ശ്രമം. ശശി ഭീരുവാണെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പരിഹസിച്ചു.



