
പശ്ചിമേഷ്യൻ സംഘർഷം നിരീക്ഷിച്ച് അവശ്യ നടപടികൾ സ്വീകരിക്കുന്നത് ഇന്ത്യ തുടരുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സ്വതന്ത്ര സഞ്ചാരം പുനഃസ്ഥാപിക്കാൻ ചർച്ചകൾ വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. പ്രതിസന്ധി സാധാരണക്കാരെ ബാധിക്കാതിരിക്കാൻ കേന്ദ്രം പല നീക്കങ്ങളും നടത്തുന്നുണ്ട്. കൂടുതൽ എൽപിജി ടാങ്കറുകൾ ഇന്ത്യയിലേക്ക് എത്തിക്കാനും ശ്രമം തുടരുന്നു.
സാമ്പത്തിക, വ്യാപാര സ്ഥിരത നിലനിർത്തുക, ഊർജ്ജ സുരക്ഷ ഉറപ്പാക്കുക, പൗരന്മാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക, എന്നിവയാണ് സർക്കാരിന്റെ മുൻഗണനകളെന്ന് പ്രധാനമന്ത്രി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. സഹകരണത്തിൻ്റെ പ്രാധാന്യവും കേന്ദ്രം വ്യക്തമാക്കി. രാജ്യത്ത് പൂഴ്ത്തിവെപ്പ് തടയാനായി വ്യാപക റെയ്ഡുകളും കർശന നടപടികളും സ്വീകരിക്കുന്നതും തുടരുന്നു. രണ്ടുമാസത്തേക്കുള്ള ഇന്ധനം സ്റ്റോക്ക് ഉണ്ടെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്.
കേന്ദ്ര നടപടികൾ നടപ്പിലാക്കാനുള്ള നിർദേശങ്ങൾ പ്രധാനമന്ത്രി സംസ്ഥാനങ്ങൾക്ക് നൽകി. 60 ദിവസത്തെ എണ്ണ സ്റ്റോക്ക് രാജ്യത്ത് ഉണ്ട്. LPG ഉൽപാദനം 40 ശതമാനം വർധിപ്പിച്ചു. 50 ലക്ഷത്തിലധികം സിലിണ്ടറുകൾ ദിവസേന വിതരണം ചെയ്യുന്നു. നിലവിലെ പ്രതിസന്ധി മറികടക്കാൻ നടപ്പാക്കുന്ന പദ്ധതികൾ സംസ്ഥാനങ്ങൾ കേന്ദ്രത്തിന് കൈമാറി.




