ഇന്ധനക്ഷാമം വെറും അഭ്യൂഹം; ഗ്യാസ് ബുക്കിംഗ് സമയപരിധിയിൽ മാറ്റമില്ലെന്ന് കേന്ദ്രസർക്കാർ

രാജ്യത്ത് പെട്രോൾ, ഡീസൽ ക്ഷാമമെന്ന റിപ്പോർട്ടുകൾ തള്ളി ഭാരത് പെട്രോളിയവും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും . ഇന്ത്യയിൽ ആവശ്യമായ ഇന്ധന ശേഖരമുണ്ട്. വിതരണ ശൃംഖലകൾ സാധാരണഗതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഭാരത് പെട്രോളിയം തടസ്സമില്ലാത്ത ഇന്ധന വിതരണത്തിന് പ്രതിജ്ഞാബദ്ധമാണെന്നും .അഭ്യൂഹങ്ങളിൽ തെറ്റിദ്ധരിക്കപ്പെടരുതെന്നാണ് ഹിന്ദുസ്ഥാൻ പെട്രോളിയവും നൽകുന്ന മുന്നറിയിപ്പ്.
രാജ്യത്ത് ഗ്യാസ് ബുക്ക് ചെയ്യാനുള്ള സമയപരിധിയിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഗ്രാമങ്ങളിൽ ഗ്യാസ് ബുക്ക് ചെയ്യാനുള്ള ഇടവേള 45 ദിവസമായും,നഗരത്തിൽ 25 ദിവസമായും തുടരും. ഗ്യാസ് ബുക്ക് ചെയ്യാനുള്ള സമയപരിധി മാറ്റിയെന്നുള്ള റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് പെട്രോളിയം മന്ത്രാലയത്തിന്റെ വിശദീകരണം.
അതേസമയം, പശ്ചിമേഷ്യൻ സംഘർഷവും രാജ്യത്തെ ഊർജ്ജ പ്രതിസന്ധിയും ചർച്ചചെയ്യുന്നതിനായി സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന് വൈകിട്ട് 5 മണിക്ക് ചേരും. കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ സംഘർഷം രാജ്യത്ത് ദീർഘകാല ആഘാതത്തിന് വഴിവെക്കുമെന്നും കോവിഡിന് സമാനമായി രാജ്യം ഒറ്റക്കെട്ടായി ഇതിനെ നേരിടാൻ തയ്യാറെടുക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. നിയന്ത്രണങ്ങൾ ഉൾപ്പെടെ പ്രതിസന്ധിയെ മറികടക്കാനുള്ള നിർണായക തീരുമാനങ്ങൾ ഈ യോഗത്തിൽ ഉണ്ടാകും എന്നാണ് സൂചന.
എന്നാൽ പ്രസ്താവനയ്ക്ക് അപ്പുറം , ഇന്ത്യയുടെ വിദേശ നയം അടക്കമുള്ള വിഷയങ്ങളിൽ പാർലമെൻറിൽ ചർച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. രാജ്യത്തെ കാർഷിക മേഖലയിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.




