News

ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ. ശശി സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കും

പാലക്കാട്: കൈപ്പത്തി ചിഹ്നം ശശിക്ക് നല്‍കരുതെന്ന ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം നേതൃത്വം അംഗീകരിച്ചതോടെ, ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പികെ ശശി സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കും. പ്രശ്ന പരിഹാരത്തിന് കോണ്‍ഗ്രസില്‍ ചേരാന്‍ നേതൃത്വം ശശിയോട് ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചിരുന്നു. ഇതോടെയാണ് സ്വതന്ത്രചിഹ്നത്തില്‍ മത്സരിക്കാന്‍ പി കെ ശശി തീരുമാനിച്ചത്.

കൈപ്പത്തി ചിഹ്നം ഉപയോഗിച്ചുള്ള പി കെ ശശിയുടെ പ്രചാരണ പോസ്റ്ററുകളും ഫ്ളക്സുകളും ഒറ്റപ്പാലം മണ്ഡലത്തില്‍ ഇന്നലെ വ്യാപകമായി പതിപ്പിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയതിന് പിന്നാലെ പി കെ ശശിയെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. പുറത്താക്കുക എന്നത് പാര്‍ട്ടിക്ക് അകത്തെ പ്രശ്നം പരിഹരിക്കുന്നതിനു പകരം എളുപ്പത്തില്‍ രക്ഷപ്പെടാനുള്ള മാര്‍ഗം തേടലാണെന്നാണ് പി കെ ശശി ഇതിനോട് പ്രതികരിച്ചത്.

ഒരാളെ പുറത്താക്കിയതുകൊണ്ട് അവരൊന്നും നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഒരിക്കലും പരിഹാരം ഉണ്ടാകില്ല. താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചതിന് പാര്‍ട്ടി അറിഞ്ഞു നല്‍കിയ സ്ഥാനമാനങ്ങളാണ് തനിക്ക് ലഭിച്ചത്. അല്ലാതെ ഇവന്റെയൊന്നും സൗജന്യമല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിന്റെ വിമര്‍ശനത്തിന് മറുപടിയായി പി കെ ശശി പറഞ്ഞു.

പാര്‍ട്ടി അറിഞ്ഞു നല്‍കിയ സ്ഥാനങ്ങളാണ് അതെല്ലാം. ശരിയായ രൂപത്തിലാണ് അത് ഉപയോഗിച്ചിട്ടുള്ളത്. സുരേഷ് ബാബു ഒന്നിനും പറ്റാത്ത ഒരാളാണെന്ന് കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ കണ്ടില്ലേ. ഇനി കാണാന്‍ പോകുന്നതേയുള്ളൂ. ഏതെങ്കിലും നേതാവിന്റെ പെട്ടിയെടുക്കാനോ, പിന്നാലെ പോകാനോ, ഓച്ഛാനിച്ചു നില്‍ക്കാനോ, കുട പിടിക്കാനോ പി കെ ശശി ആയുസ്സില്‍ ഇതുവരെ തയ്യാറായിട്ടില്ല. ശശി മരിക്കുന്നതുവരെ അതിനു തയ്യാറാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button