പാലക്കാട് ഉറപ്പിക്കാൻ ശോഭ സുരേന്ദ്രൻ, വട്ടിയൂർക്കാവിൽ ചുവരെഴുതി ആർ. ശ്രീലേഖ; ബിജെപി പാളയത്തിൽ ആവേശം

പാലക്കാട്/തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി പുറത്തുവരുന്നതിന് മുൻപേ ബിജെപി ക്യാമ്പുകളിൽ പ്രചാരണം സജീവമാകുന്നു. പാലക്കാട് മണ്ഡലത്തിൽ ശോഭ സുരേന്ദ്രനും വട്ടിയൂർക്കാവിൽ മുൻ ഡിജിപി ആർ. ശ്രീലേഖയും സജീവമായി രംഗത്തിറങ്ങിക്കഴിഞ്ഞു.
പാലക്കാട് മണ്ഡലത്തിൽ തന്റെ സാന്നിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ‘മെട്രോ മാൻ’ ഇ. ശ്രീധരനെ നേരിൽക്കണ്ട് ശോഭ സുരേന്ദ്രൻ അനുഗ്രഹം തേടി. തുടർന്ന് ആർഎസ്എസ് കാര്യാലയവും കൊല്ലപ്പെട്ട നേതാവ് ശ്രീനിവാസന്റെ വീടും അവർ സന്ദർശിച്ചു. കഴിഞ്ഞ തവണ ഇ. ശ്രീധരൻ ഉണ്ടാക്കിയ ഓളം വിജയമായി മാറ്റാനാണ് ശോഭയുടെ ലക്ഷ്യം.
മറുഭാഗത്ത്, തിരുവനന്തപുരത്ത് വട്ടിയൂർക്കാവ് പിടിക്കാൻ മുൻ ഡിജിപി ആർ. ശ്രീലേഖ നേരിട്ട് ചുവരെഴുത്തുമായി രംഗത്തിറങ്ങി. പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും വിജയിക്കുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സിറ്റിംഗ് എംഎൽഎ വി.കെ. പ്രശാന്തും യുഡിഎഫിനായി കെ. മുരളീധരനും എത്തുന്നതോടെ വട്ടിയൂർക്കാവിൽ പോരാട്ടം കടുക്കുമെന്ന് ഉറപ്പായി.




