National

ഇറാന്‍റെ യുദ്ധക്കപ്പൽ ആക്രമിച്ച സംഭവം; ആദ്യ പ്രതികരണവുമായി ഇന്ത്യ, രക്ഷാപ്രവര്‍ത്തനത്തിന് നടപടിയെടുത്തു, ഹെലികോപ്ടറും കപ്പലുകളും അയച്ചെന്ന് നാവികസേന

ഡൽഹി : ശ്രീലങ്കൻ തീരത്ത് വെച്ച് യുഎസിന്‍റെ ആണവ അന്തര്‍വാഹിനി ടോര്‍പിഡ‍ോ ആക്രമണത്തിൽ ഇറാന്‍റെ യുദ്ധകപ്പൽ മുക്കിയ സംഭവത്തിൽ ആദ്യ പ്രതികരണവുമായി ഇന്ത്യ. ഇന്ത്യയും രക്ഷാപ്രവര്‍ത്തനത്തിന് നടപടി തുടങ്ങിയിരുന്നുവെന്ന് നാവികസേന വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. ശ്രീലങ്കൻ നേവിയിൽ നിന്ന് വിവരം ലഭിച്ച ഉടനെ ഹെലികോപ്ടറുകളും കപ്പലുകളും അയച്ചിരുന്നുവെന്നും ഇന്ത്യൻ കപ്പലുകൾ എത്തിയപ്പോഴേക്കും ശ്രീലങ്കൻ സേന രക്ഷാപ്രവർത്തനം നടത്തിയെന്നും നാവികസേന വ്യക്തമാക്കി. ഇവർക്ക് വേണ്ട മറ്റു സഹായങ്ങൾ നാവികസേന നൽകി. കൊച്ചിയിൽ നിന്ന് ഐഎൻഎസ് ഇക്ഷക് കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിലിന്‍റെ ഭാഗമായി സംഭവ നടന്ന സ്ഥലത്തെത്തി. മറ്റു നടപടികൾ പുരോഗമിക്കുകയാണെന്നും നാവികസേന വ്യക്തമാക്കി. ഇറാന്‍റെ കപ്പൽ ആക്രമിച്ച സംഭവത്തിൽ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ആദ്യ പ്രതികരണമാണിത്.

മാര്‍ച്ച് നാലിന് പുലര്‍ച്ചെയാണ് കൊളംബോയിൽ നിന്ന് ഐആര്‍ഐഎസ് ദേനയിൽ നിന്ന് അപായ സന്ദേശം ലഭിക്കുന്നതെന്നും ശ്രീലങ്കൻ നേവിയാണ് ഇതുസംബന്ധിച്ച വിവരം നൽകിയെന്നും ഇന്ത്യൻ നാവികസേന വിശദീകരിച്ചു. ശ്രീലങ്കൻയുടെ ഉത്തരവാദിത്വത്തിലുള്ള മേഖലയിലാണ് അപകടമുണ്ടായത്. വിവരം ലഭിച്ച ഉടനെ പട്രോളിങ് ഹെലികോപ്ടര്‍ അയക്കുകയായിരുന്നു. ശ്രീലങ്കയുടെ രക്ഷാപ്രവര്‍ത്തനത്തെ സഹായിക്കുന്നതിനായിട്ടായിരുന്നു ഇത്. ഇതോടൊപ്പം രക്ഷാ ബോട്ടുകള്‍ അടങ്ങിയ മറ്റൊരു ഹെലികോപ്ടറും അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കുന്നതിനായി സജ്ജമാക്കിയിരുന്നു. ഐഎൻഎസ് തരംഗിണി കപ്പൽ മാര്ച്ച് നാലിന് വൈകിട്ട് നാലുമണിയോടെ തെരച്ചിൽ നടക്കുന്ന മേഖലയിലെത്തിയിരുന്നു. എന്നാൽ, ഇതേ സമയത്ത് തന്നെ ശ്രീലങ്കൻ നാവികസേനയും മറ്റു ഏജന്‍സികളും രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. മാനുഷിക പരിഗണന എന്ന നിലയിൽ കൊച്ചിയിൽ നിന്ന് പോയ ഐഎൻഎസ് ഇക്ഷക് കപ്പൽ പ്രദേശത്ത് എത്തി പരിശോധന നടത്തുകയും ചെയ്തു. നിലവിൽ ശ്രീലങ്കൻ നാവികസേനയുമായി ചേര്‍ന്ന് തെരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണെന്നും നാവികസേന അറിയിച്ചു.

ശ്രീലങ്കൻ തീരത്ത് ഇറാൻ കപ്പൽ തകര്‍ത്ത സംഭവത്തിൽ കേന്ദ്ര സര്‍ക്കാര്‍ പ്രതികരിക്കാത്തതിൽ പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് ഇക്കാര്യത്തിൽ നാവികസേനയുടെ ഭാഗത്തുനിന്നും വിശദമായ വാര്‍ത്താക്കുറിപ്പിറക്കുന്നത്. അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച വിശദീകരണം നൽകിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button