
മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി നിർമ്മിച്ച വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ നാടിൻ്റെ ഐക്യവും ഒരുമയും ഒരിക്കൽ കൂടി ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമാനതകളില്ലാത്ത ദുരന്തമാണ് ഉണ്ടായത്. ഒരുമിച്ച് കഴിയണമെന്ന ദുരന്തബാധിതരുടെ ആഗ്രഹത്തിനൊപ്പമാണ് സർക്കാർ നിന്നത്. കുഞ്ഞുങ്ങൾ മുതൽ മുതിർന്ന പൗരൻമാർ വരെ സഹായിക്കാൻ സന്നദ്ധരായെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടന വേളയിൽ സന്തോഷത്തോടൊപ്പം തന്നെ മൺമറഞ്ഞ് പോയവരെ ഓർത്തുള്ള സങ്കടവമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരുടെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലി അർപ്പിക്കുകയാണ്. അടുത്ത മഴക്കാലത്തിന് മുൻപ് മുഴുവൻ ദുരന്തബാധിതർക്കും സ്വന്തം ഭൂമിയും വീടും നൽകുന്നതായിരിക്കും. അതിനുള്ള കർമ്മ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, 178 കുടുംബങ്ങള്‍ക്ക് ഇന്ന് വീടിൻ്റെ താക്കോൽ വിതരണം കൈമാറും. മുഖ്യമന്ത്രിയുടെ ഇച്ഛാശക്തികൊണ്ടാണ് വയനാട് ടൗണ്‍ഷിപ്പ് യാഥാർഥ്യമായതെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ഞങ്ങള്‍ കല്ല് മാത്രം ഇടുന്നവരല്ല, കല്ലിന് മേലെ കല്ലുവെച്ച് വീടുവെക്കുന്നവരാണെന്ന് മന്ത്രി കെ രാജൻ പ്രതിപക്ഷത്തെ വിമർശിച്ചു.




