ഇറാനിൽ നടത്തിയ ആക്രമണങ്ങളുടെ ആദ്യദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രയേൽ സൈന്യം

ടെഹ്റാൻ: ഇറാനിൽ നടത്തിയ ആക്രമണങ്ങളുടെ ആദ്യദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രയേൽ സൈന്യം. മിസൈൽ ലോഞ്ചറുകൾ ഉൾപ്പെടെയുള്ള സൈനിക ലക്ഷ്യങ്ങൾ തകർക്കുന്നതിന്റെ വീഡിയോ ഇസ്രായേൽ വ്യോമസേന എക്സിൽ പോസ്റ്റ് ചെയ്തു. പടിഞ്ഞാറൻ ഇറാനിലെ നൂറുകണക്കിന് ലക്ഷ്യങ്ങൾ ആക്രമിച്ചു. ഇറാനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിന് സമാന്തരമായി ഇസ്രയേലിലേക്ക് ഇറാനിൽ നിന്ന് നേരിടുന്ന ഭീഷണികളെ തടയാൻ വ്യോമപ്രതിരോധ ശ്രേണി പ്രവർത്തിക്കുന്നുണ്ടെന്ന് അവർ പോസ്റ്റിൽ പറഞ്ഞു.
ഇറാനെതിരെ അമേരിക്കയുമായി ഏകോപിപ്പിച്ച് നടത്തിയ ആക്രമണങ്ങൾ ഡസൻ കണക്കിന് സൈനിക കേന്ദ്രങ്ങൾ തകർത്തതായി വ്യോമസേന വ്യക്തമാക്കി. രണ്ട് സഖ്യകക്ഷികളും മാസങ്ങളായി നടത്തിയ സംയുക്ത ആസൂത്രണത്തിന് ശേഷമാണ് ആക്രമണമെന്നും ഇസ്രായേൽ സൈന്യം പറഞ്ഞു. “ഡസൻ കണക്കിന് സൈനിക ലക്ഷ്യങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം, ഭരണകൂടത്തിനെതിരായ വിശാലമായ, ഏകോപിത, സംയുക്ത പ്രവർത്തനത്തിന്റെ ഭാഗമായാണ് ഇത് നടത്തിയത്,” സൈന്യം അറിയിച്ചു. ഖണനേയിയുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങളിലാണ് ആദ്യ ആക്രമണങ്ങൾ നടന്നത്.
ഖമനേയിയെ ഇതിനകം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നാണ് റിപ്പോർട്ടുകൾ, ഇറാനിലെ തെക്കൻ ഹോർമോസ്ഗാൻ പ്രവിശ്യയിലെ മിനാബിലുള്ള പെൺകുട്ടുകളുടെ സ്കൂളിന് നേകെ നടന്ന ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 40 ഓളം പേർ കൊല്ലപ്പെട്ടന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ റിപ്പോർട്ട് ചെയ്തു.അതേസമയം ഇറാനിയൻ ആക്രമണങ്ങളുടെ രണ്ടാം ഘട്ടം തടഞ്ഞതായി യു.എ.ഇ അറിയിച്ചു. തലസ്ഥാനമായ അബുദാബിയിൽ മിസൈൽ ശകലങ്ങൾ പതിച്ചെങ്കിലും ആർക്കും പരിക്കില്ല, ആദ്യ ആക്രമണത്തിൽ ഒരു സിവിലിയൻ കൊല്ലപ്പെട്ടെന്നും അവർ വ്യക്തമാക്കി.



