KeralaNews

മാളിൽ മർദ്ദനമേറ്റ സംഭവം ; യുവതിക്കെതിരായ കേസ് റദ്ദാക്കി, ആസൂത്രണമില്ലെന്ന് പൊലീസ്‌

മാളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുമായി സംഘര്‍ഷത്തിലേര്‍പ്പെട്ട സിപിഒ മിഥുന്‍ റോയിക്കൊപ്പമുണ്ടായിരുന്നു യുവതിക്കെതിരായ കേസ് റദ്ദാക്കി. തടഞ്ഞുനിര്‍ത്തല്‍, അസഭ്യം പറയല്‍, മര്‍ദ്ദനം, ആയുധം ഉപയോഗിച്ച് ആക്രമിക്കല്‍ എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസെടുത്തത്. പേട്ട സ്വദേശി വിനയ് പ്രകാശിന്റെ പരാതിയിലായിരുന്നു ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. മിഥുന്‍ റോയിക്കെതിരായ കേസ് റദ്ദാക്കുന്നതും പരിഗണനയിലുണ്ട്. മര്‍ദ്ദിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ നിസ്സാര വകുപ്പുകളും മിഥുനെതിരെ ജാമ്യമില്ലാ വകുപ്പും ചുമത്തിയ വഞ്ചിയൂര്‍ പൊലീസ് നടപടി ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. മാളിലെ കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്തും.

സംഭവത്തില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ഫോര്‍ട്ട് എസിപി ഇന്ന് കമ്മീഷണര്‍ക്ക് സമര്‍പ്പിക്കും. മുന്‍കൂട്ടി തയ്യാറാക്കിയ ആസൂത്രണത്തിന്റെ ഭാഗമല്ല ആക്രമണം എന്നാണ് കണ്ടെത്തല്‍. ഷോപ്പിംഗ് മാളില്‍ എത്തിയ മിഥുനെ അവിടെ ഉണ്ടായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞതോടെ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. മിഥുന്‍ പ്രവര്‍ത്തകരെ തള്ളി മാറ്റുന്നത് സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ട്. പ്രകോപിതരായ പ്രവര്‍ത്തകര്‍ മിഥുന് നേരെ പാഞ്ഞടുക്കുകയും ചവിട്ടുകയുമായിരുന്നുവെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ട്.

കേസില്‍ രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. വിനയ്, സുര്‍ജിത്ത് എന്നിവര്‍ക്കായിരുന്നു ജാമ്യം ലഭിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 3 ന് മാള്‍ ഓഫ് ട്രാവന്‍കൂറില്‍ എത്തിയപ്പോഴായിരുന്നു മിഥുന്‍ ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ഡിസംബര്‍ 31ന് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ശംഖുമുഖത്തെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളും നടന്നിരുന്നു. തുടര്‍ന്ന് മിഥുന്‍ അടക്കമുള്ള പൊലീസുകാര്‍ ലാത്തി വീശുകയും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് ശനിയാഴ്ച മിഥുനെ സംഘം ചേര്‍ന്ന് ആക്രമിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button