
ശബരിമല വിഷയത്തിൽ സർക്കാർ കോടതിയിൽ പറയുന്ന കാര്യം തനിക്ക് പറയാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിശ്വാസികളുടെ താല്പര്യവും ജനാധിപത്യവും സംരക്ഷിക്കണം. കോടതി പറഞ്ഞപ്പോഴാണ് യുവതികളെ കയറ്റിയത്. ജനാധിപതൃത്തിൻ്റെ അന്തസ് സംരക്ഷിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. എന്നാൽ ശബരിമല വിഷയത്തിൽ സിപിഎം നിലപാട് മാറുമോയെന്ന ചോദ്യത്തിന് മാറാത്തതായി ഒന്നുമില്ലെന്നായിരുന്നു എംവി ഗോവിന്ദന്റെ മറുപടി. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പാർട്ടി നിലപാട് പറയേണ്ടപ്പോൾ പറയുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. പാലക്കാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോള അയ്യപ്പ സംഗമം ഓഡിറ്റ് റിപ്പോര്‍ട്ട് പൂര്‍ണമല്ല. ദേവസ്വം ബോര്‍ഡിന്റെ മുന്നില്‍ റിപ്പോര്‍ട്ട് വന്നിട്ടില്ല. പൂര്‍ണ റിപ്പോര്‍ട്ട് വരട്ടെ അപ്പോൾ പ്രതികരിക്കാം. തികച്ചും തെറ്റായ അപാകത നിറഞ്ഞ റിപ്പോര്‍ട്ടാണിത്. അതില്‍ പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പി.കെ ശശിയ്ക്ക് പാർട്ടിയുമായി പ്രശ്നമുണ്ട്. അതു കൊണ്ടാണ് ബ്രാഞ്ചിൽ ഇരിക്കുന്നത്. ശശി അല്ല ആരു പോയാലും സിപിഎമ്മിന് പ്രശ്നമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
മത രാഷ്ട്രവാദത്തോട് യോജിപ്പില്ലെന്ന് സമസ്ത വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫിന് സമസ്ത കൃത്യമായ മുന്നറിയിപ്പ് നൽകിയിരിക്കുകയാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. വിഡി സതീശനും പികെ കുഞ്ഞാലിക്കുട്ടിക്കുമുള്ള മുന്നറിയിപ്പാണത്. യുഡിഎഫ്- ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുപിടിക്കുന്നതിനുള്ള മുന്നറിയിപ്പാണ് സമസ്ത നൽകിയതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിക്കെതിരെ എപി സമസ്ത പ്രമേയം
ജമാഅത്തെ ഇസ്ലാമിക്കെതിരെ പ്രമേയം പാസാക്കി എപി സമസ്ത. പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റ് ആശയങ്ങൾ വിശ്വാസികളെ പൊതു സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തും. സങ്കുചിതമായ വർഗീയ ധൃവീകരണത്തിലേക്ക് നയിക്കും. മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴച്ച് വോട്ടുകൾ ഏകീകരിക്കരുത്. ഈ പ്രവണത ജനാധിപത്യത്തിന്റെ അന്തസത്ത ചോർത്തിക്കളയും. വോട്ടിനു വേണ്ടി വിനാശ ആശയമുള്ളവരുമായി അവിശുദ്ധ കൂട്ടു കേട്ട് ആരും ഉണ്ടാക്കരുതെന്നും അത്തരം രാഷ്ട്രീയ കൂട്ടു കെട്ടിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ പിന്മാറണമെന്നും സമസ്തയുടെ പ്രമേയത്തിൽ പറയുന്നു.



