
വിജയ് ചിത്രം ‘ജന നായകന്റെ’ റിലീസ് വൈകുന്നതിൽ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ നിരാശയിലാണ്. പൊങ്കൽ റിലീസായി തിയറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതെ ഇരുന്നതോടെയാണ് കോടതി കയറി ഇറങ്ങേണ്ടി വന്നത്. തെരഞ്ഞെടുപ്പിന് മുൻപ് ചിത്രം തിയറ്ററുകളിൽ എത്തില്ല എന്നാണ് പുറത്തുവരുന്ന വിവരം.
ഏപ്രിൽ 30 ന് മുൻപ് ചിത്രം റിലീസ് ചെയ്യില്ല എന്നാണ് ജന നായകന്റെ കാനഡയിലെ വിതരണക്കാരായ യോർക്ക് സിനിമാസ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിന് ടിക്കറ്റ് എടുത്തവരുടെ പണം ഉടനെ തിരികെ നൽകുമെന്നും നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്. കാനഡയിൽ തെന്നിന്ത്യൻ സിനിമകൾ വിതരണം ചെയ്യുന്നത് യോർക്ക് സിനിമാസ് ആണ്.
ചിത്രവുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിൽ നിന്ന് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് അടുത്തിടെ പിന്മാറിയിരുന്നു. അതേസമയം ചിത്രത്തിന്റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് റിലീസ് സംബന്ധിച്ച് ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.
വിജയ്യുടെ കരിയറിലെ അവസാന ചിത്രമെന്ന നിലയിലാണ് ജന നായകൻ പ്രേക്ഷകരിലേക്കെത്തുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിനായി ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നതും. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ്യുടെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ചുള്ള സൂചനകളുമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
തെലുങ്കിൽ നന്ദമൂരി ബാലകൃഷ്ണ നായകനായെത്തിയ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജന നനായകൻ. ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയ മണി, മമിത ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജന നായകനിൽ അണിനിരക്കുന്നത്. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് നാരായണ ആണ് ചിത്രം നിർമിക്കുന്നത്.




