KeralaNews

സേവാ തീര്‍ഥില്‍ പ്രധാനമന്ത്രി ആദ്യ ദിനം ഒപ്പിട്ടത് നാലുഫയലുകള്‍ ; പുതിയ ഓഫീസിന്റെ പ്രവര്‍ത്തനം തുടങ്ങി

സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രിയുടെ പുതിയ ഓഫീസിന്റെ പ്രവര്‍ത്തനം തുടങ്ങി. നാലു ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട ഫയലുകളാണ് ആദ്യ ദിനം പ്രധാനമന്ത്രി ഒപ്പിട്ടത്. അപകടത്തില്‍പ്പെട്ടവര്‍ക്ക് 1.5 ലക്ഷം രൂപ വരെ പണരഹിത ചികിത്സ ഉറപ്പാക്കുന്ന പിഎം റാഹത്ത്, ആറു കോടി സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം കുറഞ്ഞത് ഒരു ലക്ഷം രൂപ വരുമാനം ഉറപ്പാക്കുന്ന ലാഖ്പതി ദീതി, കാര്‍ഷിക അടിസ്ഥാന സൗകര്യ വികസനത്തിന് രണ്ടു ലക്ഷം കോടി രൂപയുടെ വായ്പ, 10000 കോടി മൂലധനമുള്ള സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ ഫണ്ട് ഓഫ് ഫണ്ട്‌സ് 2.0 എന്നി പദ്ധതികളാണ് ഒപ്പുവെച്ചത്.

സേവ തീര്‍ഥ് എന്നെഴുതിയ ഫലകം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. പൗരര്‍ ദൈവതുല്യരെന്ന അര്‍ഥമുള്ള നാഗ് രിക് ദേവോ ഭവ എന്ന വാചകം സേവാതീര്‍ഥ് എന്ന പേരിന് താഴെ രേഖപ്പെടുത്തിയിട്ടുണ്ട്. സേവാ തീര്‍ഥ് ഒന്നിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ്. ആധുനികസൗകര്യങ്ങളോടൊപ്പം വിദേശ പ്രതിനിധികളുമായുള്ള ചര്‍ച്ചകള്‍ക്കായി ‘ഇന്ത്യ ഹൗസ്’ എന്ന പ്രത്യേക സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതോടെ കൊളോണിയല്‍ കാലഘട്ടത്തിന്റെ പ്രതീകമായ സൗത്ത് ബ്ലോക്ക് ചരിത്ര മ്യൂസിയമായി മാറ്റാനാണു സര്‍ക്കാര്‍ തീരുമാനം.

പ്രധാനമന്ത്രിയുടെ ഓഫിസ് അടങ്ങിയ സേവാ തീര്‍ഥ് 1, കാബിനറ്റ് സെക്രട്ടേറിയറ്റ് അടങ്ങുന്ന സേവാ തീര്‍ഥ് 2, ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഓഫിസും അടങ്ങുന്ന സേവാ തീര്‍ഥ് 3യും പദ്ധതിയുടെ ഭാഗമാണ്. കാബിനറ്റ് സെക്രട്ടേറിയറ്റ് ഇതിനകം രാഷ്ട്രപതി ഭവനില്‍ നിന്ന് സേവ തീര്‍ഥ് -2 ലേക്ക് മാറി. പിഎംഒയുടെ മാറ്റത്തെത്തുടര്‍ന്ന് പ്രതിരോധ – വിദേശകാര്യ മന്ത്രാലയങ്ങള്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സൗത്ത് ബ്ലോക്കില്‍ നിന്ന് ഒന്നിലധികം ഓഫീസുകളിലേക്ക് മാറും. നോര്‍ത്ത് ബ്ലോക്ക് പൂര്‍ണമായും ഒഴിപ്പിച്ച് മന്ത്രാലയങ്ങള്‍ ഐക്കണിക് കെട്ടിടത്തില്‍ നിന്ന് രാജ് പഥ് എന്നറിയപ്പെട്ടിരുന്ന കര്‍ത്തവ്യ പാതയിലെ പുതിയ കെട്ടിടങ്ങളിലേക്ക് മാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button