മലമ്പുഴയിലെ വിദ്യാര്‍ഥി പീഡനം: പൊലീസിനെ അറിയിക്കുന്നതില്‍ ഗുരുതര വീഴ്ച

പാലക്കാട് മലമ്പുഴയില്‍ മദ്യം നല്‍കി വിദ്യാര്‍ഥിയെ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി എഇഒ (അസിസ്റ്റന്റ് എഡ്യൂക്കേഷനല്‍ ഓഫീസര്‍)യുടെ റിപ്പോര്‍ട്ട്. സംഭവമറിഞ്ഞിട്ടും പൊലീസിനെ സമയബന്ധിതമായി അറിയിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വിവരം ലഭിച്ച ശേഷം രണ്ടാഴ്ച കഴിഞ്ഞാണ് പരാതി നല്‍കിയതെന്നും എഇഒ ഡിഡിഇക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഡിസംബര്‍ 18ന് തന്നെ സ്‌കൂള്‍ അധികൃതര്‍ സംഭവത്തെക്കുറിച്ച് അറിഞ്ഞിരുന്നുവെങ്കിലും പൊലീസിനെ അറിയിക്കാന്‍ തയ്യാറായില്ല. വിദ്യാഭ്യാസ വകുപ്പിനും പരാതി നല്‍കിയത് ഏറെ വൈകിയാണ്. ജനുവരി 3നാണ് സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിനെ വിവരം അറിയിച്ചത്. നേരത്തെ തന്നെ സ്പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ സ്‌കൂളിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എഇഒയുടെ റിപ്പോര്‍ട്ടും പുറത്തുവന്നത്.
അധ്യാപകനെ സസ്പെന്‍ഡ് ചെയ്യുകയോ നിയമപരമായ നടപടി സ്വീകരിക്കുകയോ ചെയ്യാതെ, രാജി എഴുതി വാങ്ങി വിഷയം ഒതുക്കാന്‍ ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രക്ഷിതാക്കളുടെ നിസഹകരണവും വിഷയത്തില്‍ തടസ്സമായതായി എഇഒ ചൂണ്ടിക്കാട്ടുന്നു.
ഡിസംബര്‍ 18ന് വിദ്യാര്‍ഥി സഹപാഠിയോട് നടത്തിയ തുറന്നുപറച്ചിലിലൂടെയാണ് അതിക്രൂര പീഡനത്തിന്റെ വിവരം പുറത്തറിഞ്ഞത്. സഹപാഠിയുടെ രക്ഷിതാക്കള്‍ ഈ വിവരം സ്‌കൂള്‍ അധികൃതരെ അറിയിച്ചെങ്കിലും, പൊലീസിനെയോ മറ്റ് ബന്ധപ്പെട്ട അധികാരികളെയോ വിവരം അറിയിക്കാതെ തൊട്ടടുത്ത ദിവസം തന്നെ മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് അധ്യാപകനെതിരെ ആഭ്യന്തര നടപടി സ്വീകരിച്ച് വിഷയം മറച്ചുവെക്കുകയായിരുന്നു.
പിന്നീട് സ്പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗുരുതരമായ വീഴ്ചകള്‍ പുറത്തുവന്നത്.
നവംബര്‍ 29ന് കലോത്സവത്തില്‍ മികച്ച വിജയം നേടിയതിന് സമ്മാനം നല്‍കാമെന്ന് പറഞ്ഞ് അധ്യാപകന്‍ ആണ്‍കുട്ടിയെ സ്‌കൂട്ടറില്‍ തന്റെ വാടകവീട്ടിലെത്തിച്ചു. അവിടെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം അതിക്രൂരമായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.


