
ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി വാളയാര്‍ അട്ടപ്പള്ളത്ത് ഛത്തീസ്ഗഡ് സ്വദേശി രാംനാരായണന് കൊല്ലപ്പെട്ട സംഭവത്തില്‍ സംഘപരിവാറിനെതിരെ മന്ത്രി എം ബി രാജേഷ്. ബംഗ്ലാദേശി എന്ന് ആക്ഷേപിച്ചാണ് കൂട്ട ആക്രമണം നടത്തിയതെന്നും സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയമാണ് ഇതിന് പിന്നിലെന്നും എം ബി രാജേഷ് ആരോപിച്ചു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ പഴുതടച്ച നടപടികള്‍ ഉണ്ടാവുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘വംശീയ വിദ്വേഷത്തില്‍ നിന്നും വംശീയ രാഷ്ട്രീയത്തില്‍ നിന്നും ഉണ്ടാവുന്നതാണ്. സംഘപരിവാര്‍ രാജ്യമാകെ പടര്‍ത്തി കൊണ്ടിരിക്കുന്ന വര്‍ഗീയ, വംശീയ വിഷത്തിന്റെ ഇരയാണ് രാം നാരായണന്. സംഘപരിവാര്‍ നേതൃത്വത്തിന് നേരെ ഒരു ചോദ്യവും വരുന്നില്ലല്ലോ. പ്രതികള്‍ അവരുടെ പ്രവര്‍ത്തകരാണ് എന്ന കാര്യത്തില്‍ അവര്‍ മിണ്ടുന്നതേയില്ലല്ലോ. ആ വിദ്വേഷ രാഷ്ട്രീയം അവര്‍ മറച്ചുവെയ്ക്കുകയാണ്. വിദ്വേഷ രാഷ്ട്രീയം മറച്ചുവെയ്ക്കുക വഴി ആ വിദ്വേഷ രാഷ്ട്രീയത്തിന് വളമിടുകയാണ്.ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ പഴുതടച്ച നടപടികള്‍ ഉണ്ടാവും’- എം ബി രാജേഷ് പറഞ്ഞു.
വാളയാര്‍ ആള്‍ക്കൂട്ട ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ്- ബിജെപി ക്രിമിനലുകളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ആരോപിച്ചു. ആര്‍എസ്എസിന് വേണ്ടി കൊടുംക്രൂരത ചെയ്യുന്നവരാണ് ഇത് ചെയ്തതെന്നും എം വി ഗോവിന്ദന് ആരോപിച്ചു.
കൊല്ലപ്പെട്ട റാം നാരായണ്‍ ബകേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഫെയ്സ്ബുക്കില്‍ കുറിച്ചു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കും. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. കേസിന്റെ വിശദംശങ്ങള്‍ പരിശോധിച്ച് ആവശ്യമായ നിയമ നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ പരിശോധിച്ച് ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും.
കേരളം പോലുള്ള പരിഷ്കൃത സമൂഹത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികള്‍ ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത കാണിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.




