
സംസ്ഥാനത്തെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൻ്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് മുന്നോടിയായുള്ള രാഷ്ട്രീയപാർട്ടികളുടെ യോഗം ഇന്ന് നടക്കും. തിരുവനന്തപുരത്ത് വച്ച് നടക്കുന്ന യോഗത്തിൽ ദേശീയ, സംസ്ഥാന രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്ത് എസ്ഐആർ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ഷെഡ്യൂൾ പുറത്തുവിട്ടിരുന്നു. പിന്നാലെ, ഇന്നലെ നടന്ന ജില്ലാ കലക്ടർമാരുടെ യോഗത്തിൽ എസ്ഐആർ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.
അർഹരായവരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിന് പൂർണ പിന്തുണ നൽകണമെന്ന് യോഗത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അഭ്യർത്ഥിക്കും. അതേസമയം, യോഗത്തിൽ പ്രതിഷേധം അറിയിക്കാനാണ് രാഷ്ട്രീയപാർട്ടികളുടെ തീരുമാനം. ആദ്യഘട്ട യോഗത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് കഴിയും വരെ SIR നടപടികൾ സംസ്ഥാനത്ത് നീട്ടിവയ്ക്കണമെന്നും റേഷൻ കാർഡ് തിരിച്ചറിയൽ രേഖയാകാൻ അനുവദിക്കണമെന്നും രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഈ ആവശ്യങ്ങളെല്ലാം തള്ളിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് തീയതി കേരളത്തിൽ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ ആണ് SIR പ്രഖ്യാപിച്ചത് എന്നാണ് കമ്മീഷൻ വാദം. നവംബർ നാലിന് തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കും.




