Crime

പഴം പഴുത്തില്ലെന്നാരോപിച്ച് ഗുണ്ടാസംഘത്തിന്റെ അതിക്രമം; കടയുടമക്ക് പരിക്ക്, നാല് പേര്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം കടപ്പനക്കുന്നില്‍ പഴം പഴുത്തില്ലെന്ന് ആരോപിച്ച് കടയുടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഗുണ്ടാ സംഘമാണ് ആക്രമണം നടത്തിയതെന്നും, സംഘത്തിലുള്ളവര്‍ മദ്യലഹരിയിലായിരുന്നുവെന്നും കടയുടമ പൊന്നയ്യന്‍ പറഞ്ഞു. ഒരു പ്രകോപനവുമില്ലാതെയാണ് മര്‍ദ്ദിച്ചതെന്നും ഇദ്ദേഹം പറഞ്ഞു. അക്രമം നടത്തിയ നാലുപേരെ പൊലീസ് പിടികൂടി.തിങ്കളാഴ്ച രാത്രി 12:30 ഓടെയായിരുന്നു സംഭവം.

ഗുണ്ടാസംഘം പ്രദേശത്ത് കനത്ത ആക്രമണമാണ് അഴിച്ചു വിട്ടത്. വീടുകളിലേക്ക് പടക്കമെറിഞ്ഞ ഗുണ്ടകള്‍ വഴിയില്‍കണ്ട വാഹനങ്ങളെല്ലാം അടിച്ചുതകര്‍ത്തു. ബൈക്കില്‍ പതിയെ പോകാന്‍ പറഞ്ഞതാണ് സംഘത്തെ പ്രകോപിപ്പിച്ചത് എന്നാണ് വിവരം. നേരത്തേ പല കേസുകളിലും പ്രതിയായ രാജേഷ് എന്നയാളാണ് ബൈക്കില്‍ പോവുകയായിരുന്ന ഗുണ്ടാസംഘത്തോട് പതിയെ പോകാന്‍ ആവശ്യപ്പെട്ടത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് ഓട്ടോറിക്ഷകളും രണ്ട് കാറുകളും ഒരുബൈക്കും അടിച്ചുതകര്‍ത്തു.

രാജേഷിനെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘം സ്ഥലത്തെത്തിയതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് സൂചിപ്പിച്ചു. തമ്പാനൂരില്‍ നിന്നാണ് നാലു പ്രതികളെ പൊലീസ് പിടികൂടിയത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു. കേസില്‍ മൂന്നു പ്രതികളെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. പിടിയിലായവര്‍ സ്ഥിരം കുറ്റവാളികളാണെന്നും, ഗുണ്ടാസംഘത്തില്‍ പെട്ടവരാണെന്നും പൊലീസ് സൂചിപ്പിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button