
പ്രശസ്ത നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ് ആയിരുന്നു. അഭിനയിച്ചുകൊണ്ടിരിക്കുന്ന പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ എത്തിയതായിരുന്നു. മുറിയിൽ മരിച്ചു കിടക്കുന്നതായി റൂം ബോയ് ആണ് കണ്ടത്. മൃതദേഹം പൊലീസ് എത്തി ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഹൃദയാഘാതമാണ് നവാസിന്‍റെ മരണകാരണമെന്ന് അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തും മിമിക്രി കലാകാരനുമായ കെ എസ് പ്രസാദ് പ്രതികരിച്ചു. ചലച്ചിത്ര നടൻ അബൂബക്കറിന്റെ മകനാണ് നവാസ്. നടി രഹനയാണ് ഭാര്യ.
നാടകം, ടെലിവിഷൻ പരിപാടികൾ, ചലച്ചിത്ര നടൻ, ഗായകൻ, ഹാസ്യ നടൻ, മിമിക്രി ആർട്ടിസ്റ്റ് എന്നി നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച താരമാണ്. മിമിക്സ് ആക്ഷൻ 500, ഹിറ്റ്‌ലർ ബ്രദേഴ്‌സ്, ജൂനിയർ മാൻഡ്രേക്ക്, മാട്ടുപ്പെട്ടി മച്ചാൻ, ചന്ദമാമ, തില്ലാന തില്ലാന, വെട്ടം അടക്കം നിരവധി സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.
1995ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ അരങ്ങേറിയത്. മിമിക്രി ഷോകളിലൂടെയാണ് നവാസ് മലയാളികൾക്ക് സുപരിചിതനാകുന്നത്. കലാഭവൻ മിമിക്രി ട്രൂപ്പിൽ അംഗമായിരുന്നു. സഹോദരൻ നിയാസ് ബക്കറിനൊപ്പം നിരവധി സ്റ്റേജ് ഷോകളും അവതരിപ്പിച്ചിട്ടുണ്ട്.