ജയസൂര്യക്കൊപ്പം കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തിയവർ ഫോട്ടോഗ്രാഫറെ മർദ്ദിച്ച സംഭവം ; മൂന്ന് പേര്‍ക്ക് എതിരെ കേസ്
കൊട്ടിയൂര്‍: കൊട്ടിയൂരില്‍ ദേവസ്വം ഫോട്ടോഗ്രാഫറെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്ക് എതിരെ കേസ്. നടന്‍ ജയസൂര്യക്കൊപ്പം കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തിയവരാണ് മര്‍ദിച്ചതെന്നാണ് എഫ്‌ഐഎറില്‍ പറയുന്നത്. നടനൊപ്പം ഉണ്ടായിരുന്നവര്‍ മുന്‍ എബിവിപി ഭാരവാഹികളാണ്. മുന്‍ സംസ്ഥാന സംഘടനാ സെക്രട്ടറി ഒ നിതീഷും മുന്‍ സഹ സംഘടനാ സെക്രട്ടറി ഷിജിലുമാണ് നടനോടൊപ്പം ഉണ്ടായിരുന്നത്. ഷിജിൽ സെൻസർ ബോർഡ് അംഗം കൂടെയാണ്. ഇവരാണ് മര്‍ദനത്തിന് പിന്നിലെന്നാണ് നിഗമനം.
ഇന്ന് രാവിലെ ദർശനത്തിനെത്തിയ ജയസൂര്യയോടൊപ്പമുള്ളവരാണ് സജീവ് നായരെ മർദ്ദിച്ചത്. കൊട്ടിയൂർ തിരുവൻചിറയിൽ ഫോട്ടോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ദേവസ്വം നിയോഗിച്ചിട്ടുള്ള ഫോട്ടോഗ്രാഫർമാർക്ക് മാത്രമേ അവിടെ ഫോട്ടോ എടുക്കാൻ കഴിയുകയുള്ളു. അത്തരത്തിൽ കൊട്ടിയൂരിൽ ദേവസ്വം നിയോഗിച്ചുള്ള ഫോട്ടോഗ്രാഫറാണ് സജീവ് നായർ. ഇദ്ദേഹത്തിനാണ് പരിക്കേറ്റത്. പരിക്കേറ്റ സജീവ് നായർ ആശുപത്രിയിൽ ചികിത്സ തേടി. ഫോട്ടോ എടുക്കുന്നത് ചോദ്യം ചെയ്താണ് കയ്യേറ്റം നടത്തിയതെന്ന് സജീവ് നായർ പറഞ്ഞു.



