സ്ഥാപനത്തിലെ ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ നടൻ കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണയ്ക്കും എതിരെ തെളിവുകള്‍ കിട്ടിയിട്ടില്ലെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൃഷ്ണകുമാറിന്റെയും ദിയയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന തിരുവനന്തപുരം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയിലാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. വ്യാഴാഴ്ച കേസിൽ വിധി പറയും. പരാതിക്കാരിയെ തട്ടികൊണ്ട് പോയതായി പറയുന്നതല്ലാതെ അതിന് അനുകൂലമായ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പൊലീസ് അറിയിച്ചിരിക്കുന്നത്. ഇതിനിടെ, ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികള്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. പൊലീസ് റിപ്പോര്‍ട്ടിലെ വ്യക്തതക്കുറവ് കാരണമാണ് നടപടി.
കേസിലെ ഒന്നാം പ്രതി വിനിതയുടെ ഭര്‍ത്താവും നാലാം പ്രതിയുമായ ആദര്‍ശിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജീവനക്കാര്‍ സ്ഥാപനത്തില്‍ നിന്ന് പണം വെട്ടിച്ചുവെന്ന് ആരോപിച്ചാണ് കൃഷ്ണകുമാര്‍ പരാതി നല്‍കിയിരിക്കുന്നത്. ഇവര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെ കൃഷ്ണകുമാറും മകളും ചേര്‍ന്ന് തങ്ങളെ തട്ടിക്കൊണ്ട് പോയി പണം തട്ടിയെടുത്തുവെന്ന് ആരോപിച്ച് ജീവനക്കാരും പരാതി നല്‍കുകയായിരുന്നു.