നോർവേ ഓപണ്‍ ചെസിന്‍റെ ആറാം റൗണ്ടിൽ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാൾസനെ തോൽപ്പിച്ച് ഇന്ത്യയുടെ ലോക ചാംപ്യൻ താരം ഡി ഗുകേഷ്. മുൻ ലോക ചാംപ്യൻ കൂടിയായി മാഗ്നസ് കാൾസനെതിരെ ക്ലാസിക്കൽ ടൈം കൺട്രോൾ മത്സരത്തിൽ ഗുകേഷിന്‍റെ ആദ്യ വിജയമാണിത്. മത്സരത്തിന്റെ തുടക്കം മുതൽ കാൾസന് ഗുകേഷിന് മേൽ വ്യക്തമായ ആധിപത്യം ഉണ്ടായിരുന്നു. എന്നാൽ അവസാന ഘട്ടത്തിൽ കാൾസന് സംഭവിച്ച പിഴവാണ് മത്സരം ഗുകേഷിന് അനുകൂലമാക്കിയത്.
മത്സരത്തിൽ ഏറെ സമയം കാൾസന് ബാക്കിയുണ്ടായിരുന്നു. 52-ാമത്തെ നീക്കത്തിൽ കുതിരയെ വെച്ചുള്ള നീക്കമാണ് കാൾസന് പിഴച്ചത്. ഇതോടെ ചെസ് ബോർഡിൽ കൂടുതൽ ഓപണിങ് ഗുകേഷിന് അനുകൂലമായി ലഭിച്ചു. കാൾസന്റെ ആക്രമണങ്ങളെ പ്രതിരോധിച്ച് നിന്നിരുന്ന ഗുകേഷ് ലഭിച്ച അവസരം മുതലാക്കി. പിന്നാലെ 62-ാം നീക്കം വരെ നീണ്ട മത്സരത്തിൽ ഗുകേഷ് കാൾസനെ പരാജയപ്പെടുത്തി.
തോൽവിയിൽ രോഷാകുലനായ കാൾസൻ കൈകൾകൊണ്ട് ചെസ് ബോര്‍ഡില്‍ ആഞ്ഞടിച്ചു. നിരാശയോടെ അതിവേഗത്തിൽ ഗുകേഷിന് ഹസ്തദാനം നൽകിയ കാൾസൻ പിന്നാലെ അതിവേഗം പുറത്തേക്ക് പോയി കാറില്‍ കയറി മടങ്ങുകയും ചെയ്തു.