സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ കൂട്ട വിരമിക്കൽ ഇന്ന്. ഒറ്റയടിക്ക് പടിയിറങ്ങുന്നത് 11000 ത്തോളം ജീവനക്കാരാണ്. സെക്രട്ടേറിയറ്റിൽ നിന്ന് മാത്രം 221 പേരാണ് സർവീസിൽ നിന്ന് വിരമിക്കുന്നത്. കെഎസ്ഇബിയിൽ നിന്ന് 1022 പേരും ഇന്ന് വിരമിക്കും. വിരമിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകാൻ 6000 കോടി രൂപ വേണ്ടി വരുമെന്നാണ് കണക്ക്.
ജനന സർട്ടിഫിക്കറ്റ് നിർബന്ധം ആക്കുന്നതിന് മുൻപ് സ്‌കൂളിൽ ചേർക്കുമ്പോൾ മെയ് 31 ആയിരുന്നു ജനനതിയ്യതി ആയി ചേർക്കാറ്. ഇതുമൂലം ഔദ്യോഗിക രേഖകളിലും ജനന തിയതി ഇതായി മാറും. ഇതോടെയാണ് മെയ് 31 കൂട്ടവിരമിക്കൽ തീയതിയായി മാറുന്നത്. അതാണ് ഈ ദിവസത്തെ കൂട്ട വിരമിക്കലിന് കാരണം.
കഴിഞ്ഞ വർഷവും കൂട്ട വിരമിക്കൽ നടന്നിരുന്നു. 2024 മെയ് 31 ന് സംസ്ഥാനത്ത് 16000 ത്തോളം ജീവനക്കാരാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്. 2023 ൽ 11,800 പേരാണ് സർവീസിൽ നിന്ന് വിരമിച്ചിരുന്നത്.
സർക്കാർ ഇപ്പോൾ നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. കിട്ടാവിന്നിടത്തുനിന്നെല്ലാം പണം വാങ്ങിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഇതിനിടയിലാണ് വിരമിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകാൻ ഈ വർഷം മാത്രം 6000 കോടിയോളം സർക്കാർ കണ്ടെത്തേണ്ടിവരുന്നത്.