കേണല്‍ സോഫിയ ഖുറേഷിക്കെതിരെ മധ്യപ്രദേശ് മന്ത്രി വിജയ് ഷാ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ എസ് ഐ ടി അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കാന്‍ മധ്യപ്രദേശ് ഡിജിപിക്ക് നിര്‍ദേശം നല്‍കി. സംഘത്തില്‍ വനിതയുള്‍പ്പെടെ 3 ഐപിഎസ് ഉദ്യോഗസ്ഥരുണ്ടാകണം. ഇവരാരും മധ്യപ്രദേശ് സ്വദേശികളാകരുത്. ഐജി റാങ്കിലുളള ഉദ്യോഗസ്ഥന്‍ അന്വേഷണത്തിന് നേതൃത്വം നല്‍കണം. നാളെ രാവിലെ 10 നുള്ളില്‍ എസ്ഐടി അംഗങ്ങളെ നിശ്ചയിക്കണമെന്നും മെയ് 28ന് തൽസ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു.
അറസ്റ്റ് തത്കാലത്തേക്ക് തടഞ്ഞ കോടതി അന്വേഷണത്തോട് സഹകരിക്കാന്‍ വിജയ് ഷായ്ക്ക് കര്‍ശന നിര്‍ദേശം നല്‍കി. കേസ് മേയ് 28ന് വീണ്ടും പരിഗണിക്കും. കോടതി കടുത്ത പരാമര്‍ശം നടത്തിയതോടെ വിജയ് ഷായുടെ രാജി ആവശ്യപ്പെടാതെ സംരക്ഷിച്ച ബിജെപി വെട്ടിലായി. മന്ത്രിയുടെ ഖേദപ്രകടനം തള്ളിയ കോടതി പരാമർശങ്ങൾ നിലവാരമില്ലാത്തതും, ലജ്ജാകരമെന്നും നിരീക്ഷിച്ചു. നിയമ നടപടികൾ ഒഴിവാക്കാനുള്ള മുതലക്കണ്ണീർ ആയിരുന്നോ മാപ്പപേക്ഷയെന്നും കോടതി ചോദിച്ചു. അന്വേഷണത്തോട് സഹകരിക്കാന്‍ നിര്‍ദേശിച്ച കോടതി വിജയ് ഷായുടെ അറസ്റ്റ് തത്കാലം തടഞ്ഞു.